കൊല്ലം: കേരഫെഡ് തുറന്ന അഞ്ചു കേന്ദ്രങ്ങളിലൂടെ പച്ചത്തേങ്ങ സംഭരിച്ച് വിലയിടിവ് പ്രതിരോധിക്കാനുള്ള നീക്കം പാളിയതോടെ 25 ഏജൻസികളെക്കൂടി സംഭരണത്തിനിറക്കുന്നു. കേരഫെഡിന്റെ അംഗസംഘങ്ങൾ, നാളികേര വികസന ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുളള നാളികേര ഉത്പാദക കമ്പനികൾ, നാളികേര ഉത്പാദക ഫെഡറേഷൻ, സഹകരണ സ്ഥാപനങ്ങൾ,ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ എന്നിവ മുഖേനയും പച്ചത്തേങ്ങ സംഭരിക്കാനാണ് തീരുമാനം.
പ്രധാന കേന്ദ്രങ്ങളിലെല്ലാം സംഭരണശാലകൾ തുറക്കും. പച്ചത്തേങ്ങ സംഭരിച്ച് കൊപ്രയാക്കി കേരഫെഡിന് നൽകാൻ കഴിവുളള സഹകരണ സ്ഥാപനങ്ങൾ, നാളികേര ഉത്പാദക സംഘങ്ങൾ, മറ്റ് ഏജൻസികൾ എന്നിവയുടെ പട്ടിക ഓരോ ജില്ലയിലും പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ മുഖേന ശേഖരിക്കും. സംഘങ്ങൾ വഴിയുളള കൊപ്രാ സംഭരണം സ്ഥിരം സംവിധാനമായി തുടരും.
അടിസ്ഥാന വിലയേക്കാൾ വിപണി വില കുറയുമ്പോൾ ഉണ്ടാവുന്ന നഷ്ടം ക്ളെയിമുകളുടെ അടിസ്ഥാനത്തിൽ കേരഫെഡിനും നാളികേര വികസന കോർപ്പറേഷനും റീ ഇംബേഴ്സ്മെൻ്റ് വ്യവസ്ഥയിൽ സർക്കാർ നൽകും. ഇതിന് ആവശ്യമായ തുക ബന്ധപ്പെട്ട ഏജൻസികൾക്ക് ഇതേ വ്യവസ്ഥയിൽ സർക്കാർ അനുവദിക്കും. കഴിഞ്ഞ അഞ്ചിനാണ് സംഭരണത്തിനായി കേരഫെഡ് കേന്ദ്രങ്ങൾ തുറന്നത്.
സംഘങ്ങൾക്ക് പ്രോസസിംഗിന് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കാനുള്ള തുക കേരഫെഡും നാളികേര വികസന കോർപ്പറേഷനും നൽകണം. സംഘങ്ങളുടെ കൈകാര്യ, സംഭരണ ചെലവുകൾ വെളിച്ചെണ്ണ ഉത്പാദന ചെലവിന്റെ ഭാഗമായി കണ്ട് അർഹമായ ലാഭവിഹിതം ചേർത്ത് ബന്ധപ്പെട്ട ഏജൻസി നൽകണം.
# ചെലവു തുക ആറുമാസം കഴിഞ്ഞ്
ഗുണനിലവാരം ഉറപ്പാക്കി കൊപ്ര സംഭരിക്കാൻ ഏറ്റവും ചെലവ് കുറഞ്ഞ മാതൃക സംഘങ്ങൾ സ്വീകരിക്കണം
സംഭരണം തുടങ്ങി ആറു മാസം കഴിയുമ്പോൾ ചെലവായ തുക സർക്കാർ അനുവദിക്കും
സംഭരണത്തിനായി കേരഫെഡിന് ഒരു കോടി രൂപയും നാളികേര വികസന കോർപ്പറേഷന് 50 ലക്ഷവും അനുവദിച്ചു
ഈ തുകയിൽ നിന്ന് ബന്ധപ്പട്ട ഏജൻസികൾക്ക് റിവോൾവിംഗ് ഫണ്ട് കൃഷി വകുപ്പ് ഡയറക്ടർ നൽകണം
......................................
ഇതുവരെ സംഭരിച്ചത്: 3705 കിലോ
പങ്കെടുത്ത കർഷകർ: 13
സംഭരണ വില കിലോയ്ക്ക്: 32 രൂപ
..........................................
പച്ചത്തേങ്ങ സംഭരണത്തിന് പഴുതടച്ച നടപടികളുണ്ടാവും. കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. എവിടെയെല്ലാം ആവശ്യമുണ്ടോ അവിടെയെല്ലാം കേന്ദ്രങ്ങൾ തുറക്കും. സംഭരണത്തിന് ആവശ്യമെങ്കിൽ വാഹനങ്ങൾ ഉപയോഗിക്കും. സംഭരണം മന്ത്രിയുടെ ഓഫീസിൽ നിന്ന് ദൈനംദിന നിരീക്ഷണമുണ്ടാവും
പി. പ്രസാദ്, കൃഷിവകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |