പരവൂർ: രൂപമാറ്റം വരുത്തിയ ബൈക്കുകളിൽ കാതടപ്പിക്കുന്ന ശബ്ദത്തോടെ രാപ്പകലില്ലാതെ ചീറിപ്പായുന്ന യുവാക്കൾ നാടിന്റെ സ്വസ്ഥത കെടുത്തുന്നു. ലോക്ക് ഡൗണിനു മുൻപ് സ്കൂൾ സമയങ്ങളിലായിരുന്നു അതിവേഗ സവാരിയെങ്കിൽ ഇപ്പോൾ രാത്രിയിലും രക്ഷയില്ലാത്ത അവസ്ഥ.
പൂതക്കുളം, കലയ്‌ക്കോട്, തെക്കുംഭാഗം കാപ്പിൽ എന്നീ പ്രദേശങ്ങളിലാണ് ശല്യക്കാർ കൂടുതൽ. മാസങ്ങൾക്കു മുൻപ് വാഹന പരിശോധന നടത്തുന്നതിനിടെ അമിത വേഗത്തിലെത്തിയ ബൈക്ക് യാത്രികൻ പൊലീസുകാരനെ തട്ടിയശേഷം രക്ഷപ്പെട്ട സംഭവമുണ്ട്. പ്രഭാത സവാരിക്ക് പോയ വീട്ടമ്മയുടെയും ജോലിക്ക് പോയ മറ്റൊരു സ്ത്രീയുടെയും മാല പൊട്ടിച്ച് ബൈക്കിൽ കടന്ന കേസുകളുമുണ്ട്. പരാതി നൽകിയെങ്കിലും ബൈക്ക് കണ്ടെത്താൻ ഇതുവരെ പൊലീസിനു സാധിച്ചിട്ടില്ല. ഏറെ നാൾമുമ്പ്, മതിയായ രേഖകൾ ഇല്ലാതെ രൂപമാറ്റം വരുത്തിയ എഴുപതോളം വാഹനങ്ങൾ പൊലീസ് പിടികൂടിയിരുന്നു.
കാമറ സ്‌ക്രീൻ നഗരസഭയിൽ
ഒന്നേകാൽ വർഷം മുൻപാണ് ലക്ഷങ്ങൾ മുടക്കി നഗരസഭാ മാർക്കറ്റ് ഉൾപ്പെടെ നഗരത്തിലെ തിരക്കുള്ള വിവിധ ഭാഗങ്ങളിൽ കാമറകൾ സ്ഥാപിച്ചത്. ഇതിനു ശേഷം നിരവധി മോഷണങ്ങൾ പിടിക്കപ്പെട്ടിരുന്നു. പൊലീസിന് വളരെ സഹായമാണ് നഗരസഭയുടെ കാമറകൾ.എന്നാൽ സംഭവങ്ങൾ നഗരസഭ ഓഫീസിൽ മാത്രമാണ് കാണാൻ സാധിക്കുന്നത്. ഒരു സ്ക്രീൻ പൊലീസ് സ്റ്റേഷനിലും സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും നടപടിയില്ല. അനിഷ്ട സംഭവങ്ങൾ നടന്നാൽ പൊലീസ് നഗരസഭയിൽ എത്തിവേണം ദൃശ്യങ്ങൾ പരിശോധിക്കാൻ. സ്ക്രീൻ സ്ഥാപിക്കാനുള്ള എല്ലാ സംവിധാനങ്ങളും പൊലീസ് സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. നഗരപരിധിയിൽ മാലിന്യം തള്ളുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് കാമറകൾ സ്ഥാപിച്ചതെന്നും പൊലീസ് സ്റ്റേഷനിലും സ്ക്രീൻ സ്ഥാപിക്കുമെന്നും
നഗരസഭ അധികൃതർ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |