കൊട്ടാരക്കര: മൈലം അന്തമണിൽ ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, പ്രതി അറസ്റ്റിൽ. പുത്തൂർമുക്ക് ഷിബുഭവനിൽ ഷൈൻ തങ്കച്ചനെ (ഷിബു,41) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു.
അന്തമൺ കളപ്പിലാ ജംഗ്ഷന് സമീപം അമൃതാലയത്തിൽ അനിൽകുമാറാണ് (41) കൊല്ലപ്പെട്ടത്. ഭാര്യ വിദേശത്തായതിനാൽ അനിൽകുമാർ ഒറ്റയ്ക്കായിരുന്നു താമസം. ഈ മാസം ഒന്ന് മുതൽ അനിൽകുമാറിനെ കാണാതെവന്നതോടെയാണ് ബന്ധുക്കൾ അന്വേഷിച്ചത്. വീടിന്റെ വാതിലുകൾ അകത്തുനിന്ന് അടച്ച നിലയിൽ കണ്ടതിനാൽ വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് അടുക്കളയോട് ചേർന്ന് അനിൽകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തലയിൽ ആഴത്തിൽ മുറിവേറ്റ് രക്തം വാർന്നൊലിച്ച നിലയിലായിരുന്നു മൃതദേഹം. ഇത് സംശയത്തിനിടയാക്കി. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകമെന്ന് സൂചന ലഭിച്ചതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. ഇരുപതിൽപരം ആളുകളെ ചോദ്യം ചെയ്തു. ഇതിൽ നിന്നാണ് പ്രതി ഷൈൻ തങ്കച്ചൻ ആണെന്ന സൂചന ലഭിച്ചത്.
തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഷൈൻ തങ്കച്ചൻ കുറ്റം സമ്മതിച്ചു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് അനിൽകുമാറിന്റെ പക്കലുണ്ടായിരുന്ന പണം ഷൈൻ തോമസ് മോഷ്ടിച്ചിരുന്നു. ഇത് തിരികെ ചോദിച്ച വിരോധത്തിൽ മദ്യ ലഹരിയിലെത്തി പട്ടിക കഷണം കൊണ്ട് തലയ്ക്കടിച്ചതാണെന്നാണ് ഷൈൻ പൊലീസിന് മൊഴി നൽകിയത്.
റൂറൽ എസ്.പി കെ.ബി.രവി, ഡിവൈ.എസ്.പി ആർ.സുരേഷ് എന്നവരടക്കമുള്ള ഉദ്യോഗസ്ഥർ സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. കൊട്ടാരക്കര സി.ഐ ജോസഫ് ലിയോൺ, എസ്.ഐമാരായ ദീപു, വിദ്യാധിരാജൻ, ജയേഷ്, അനീഷ്, എ.എസ്.ഐ ആഷിർ കഹൂർ, സി.പി.ഒമാരായ ഷിബു കൃഷ്ണൻ, സലിൽ എന്നിവരാണ് കേസ് അന്വേഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |