കൊല്ലം: നഗരത്തിൽ പി.എസ്.സി മേഖലാ ഓഫീസിന് ബഹുനില മന്ദിരം നിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ചു. സംസ്ഥാന ബഡ്‌ജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തിയതോടെയാണ് കെട്ടിട നിർമ്മാണത്തിന് സാദ്ധ്യത തെളിഞ്ഞത്.
ഡി.സി.സി ഓഫീസിന് സമീപം സർക്കാർ അനുവദിച്ച 36.5 സെന്റ് ഭൂമിയിൽ 41,139 സ്‌ക്വയർ ഫീറ്റിലാണ് കെട്ടിടം ഉയരുക. ഇതിന്റെ എസ്‌റ്റിമേറ്റ് തയ്യാറാക്കി. കെട്ടിടത്തിന്റെ സ്‌കെച്ചും പ്ലാനും എസ്‌റ്റിമേറ്റും ഭരണാനുമതിക്കായി സർക്കാരിലേക്ക് സമർപ്പിച്ചു. ബഡ്ജറ്റിൽ അനുവദിച്ചിട്ടുള്ള 5 കോടി രൂപയാവും ആദ്യഘട്ടത്തിൽ ചെലവിടുക. കരാർ നടപടി പൂർത്തീകരിച്ച് എത്രയും വേഗം കെട്ടിട നിർമ്മാണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് പി.എസ്.സി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ കൊല്ലം മേഖലാ ഓഫീസിന്റെ പരിധിയിൽ വരും. ആണ്ടാമുക്കത്തെ കോർപ്പറേഷൻ വാടക കെട്ടിത്തിലാണ് ഓഫീസിന്റെ പ്രവർത്തനം. 1.10 ലക്ഷം രൂപയാണ് മാസവാടക. പി.എസ്.സിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കാൻ 2017ൽ സ്ഥലം അനുവദിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. 2018ലാണ് സ്ഥലം അനുവദിച്ച് സർക്കാരിന്റെ ഉത്തരവുണ്ടായത്. കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി ഈ സ്ഥലത്ത് നിന്ന് പാഴ്‌മരം മുറിച്ചുമാറ്റി തുടങ്ങി.
കെട്ടിടം: 6നില
ചെലവ് ₹ 12.5 കോടി
ഒരുങ്ങുന്ന സൗകര്യങ്ങൾ
1. 1000 ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയുന്ന രണ്ട് കേന്ദ്രങ്ങൾ
2. കൂടാതെ ഇന്റർവ്യൂ ഹാളും പരീക്ഷാ വിഭാഗവും
3. ഡിസ്‌ട്രിക്ട് റിക്രൂട്ട്മെന്റ് ബോർഡ് എന്ന പേരിൽ കൊല്ലത്ത് പി.എസ്.സിക്ക് തുടക്കം
നേരത്തെ പ്രവർത്തിച്ചിരുന്നത്
1. 1972 മുതൽ പ്രവർത്തനം വാടക കെട്ടിടത്തിൽ
2. തുടക്കത്തിൽ പട്ടത്താനത്ത് ഓഫീസ്
3. പിന്നീട് താലൂക്ക് കച്ചേരി ഓഫീസിന് സമീപം ടൂറിസ്റ്റ് ഹോമിലേക്ക് മാറ്റി
4. 1995ൽ അനുവദിച്ച മേഖലാ ഓഫീസ് എസ്.എൻ കോളേജിന് സമീപം വാടകക്കെട്ടിടത്തിൽ
5. 2003ൽ രണ്ട് ഓഫീസുകളും ആണ്ടാമുക്കത്തുള്ള വാടക കെട്ടിടത്തിലേക്ക് മാറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |