വിശദ പഠനത്തിന് ലക്ഷദ്വീപ് അധികൃതർ കൊല്ലത്തെത്തും
കൊല്ലം: ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്നു കൊല്ലത്തേക്ക് കപ്പൽ സർവീസ് സംബന്ധിച്ച വിശദ പഠനത്തിന് ലക്ഷദ്വീപിലെ ഉന്നതതല ഉദ്യോഗസ്ഥ സംഘം വൈകാതെ കൊല്ലം തുറമുഖം സന്ദർശിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി ലക്ഷദ്വീപ് ഭരണകൂടവുമായി നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്.
ലക്ഷദ്വീപ് സെക്രട്ടേറിയറ്റിൽ ഉന്നതതല ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയിൽ മിനിക്കോയിയുമായി ഏറ്റവും അടുത്തുള്ള കൊല്ലം തുറമുഖത്തേക്ക് യാത്രാക്കപ്പൽ സർവീസ് ആരംഭിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റി എം.പി വിശദീകരിച്ചു. ലക്ഷദ്വീപ് ഭരണകൂടം അനുകൂലമായ നിലപാടിലായിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ അഡ്വൈസർ അൻമ്പരസു, ധനകാര്യ വകുപ്പ് സെക്രട്ടറി അമിത് സാതിജ, കളക്ടർ അസ്‌കർ അലി, യു.ടി അഡ്മിനിസ്‌ട്രേഷൻ സെക്രട്ടറി ശശാങ്ക് മണി ത്രിപതി, ഷിപ്പിംഗ് മന്ത്രാലയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഏറെക്കാലമായി സംസ്ഥാന തുറമുഖ വകുപ്പ് കൊല്ലം- മിനിക്കോയ് കപ്പൽ സർവീസിനായി ശ്രമം നടത്തുകയാണ്. ഇടയ്ക്കിടെ ചർച്ചകൾ നടക്കുമെങ്കിലും ഫലമുണ്ടായില്ല. കൊല്ലം തുറമുഖം കേന്ദ്രീകരിച്ചുള്ള എല്ലാ പദ്ധതികളുടെയും സ്ഥിതി സമാനമാണ്. ഈ ദുരവസ്ഥയ്ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നതിനിടയിലാണ് എൻ.കെ. പ്രേമചന്ദ്രൻ എം.പി ലക്ഷദ്വീപ് അധികൃതരുമായി ചർച്ച നടത്തിയത്.
.....................
കൊല്ലം- മിനിക്കോയ് യാത്രാക്കപ്പൽ സർവീസ് ആരംഭിക്കുന്നതിന് വളരെ അനുകൂലമായ നിലപാട് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ സ്വീകരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ കൂടുതൽ കാര്യക്ഷമമായി വിഷയത്തിൽ ഇടപെടണം. സംസ്ഥാന ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ഇക്കാര്യത്തിൽ മുൻകൈ എടുക്കണം
എൻ.കെ. പ്രേമചന്ദ്രൻ എം.പി
.....................................................
കാത്തിരിക്കുന്നത് കടലോളം സാദ്ധ്യതകൾ
കൊല്ലത്ത് നിന്നു ലക്ഷദ്വീപിലേക്കും തിരിച്ചുമുള്ള യാത്രാക്കപ്പൽ, ചരക്ക് കപ്പൽ സർവീസിന് വിപുലമായ സാദ്ധ്യതയാണുള്ളത്. നിലവിൽ ലക്ഷദ്വീപിൽ നിന്നു കൊച്ചിയിലേക്കും ബേപ്പൂരിലേക്കും തിരിച്ചും കപ്പലുണ്ട്. കൊച്ചിയിലേക്ക് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് സർവീസ് നടത്തുന്നത്.
ജോലി, ചികിത്സ, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കാണ് ലക്ഷദ്വീപുകാർ പ്രധാനമായും കൊച്ചിയിലെത്തുന്നത്. കൊച്ചിയെക്കാൾ ലക്ഷദ്വീപിനോട് അടുത്തുള്ളത് കൊല്ലമാണ്. കൊല്ലം തുറമുഖം വഴിയുള്ള ഗതാഗതം വർദ്ധിപ്പിക്കാൻ സർക്കാർ ഇൻസെന്റീവ് നൽകുന്നുണ്ട്. അതുകൊണ്ട് യാത്രാക്കൂലി കുറയും.
ലക്ഷദ്വീപിൽ നിന്നു നിരവധി പേർ കൊല്ലത്തെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്നുണ്ട്. ഇവർ ഇപ്പോൾ കൊച്ചി വഴിയാണ് പോയി വരുന്നത്. കൊല്ലത്തേക്ക് സർവീസ് ആരംഭിച്ചാൽ കൂടുതൽ വിദ്യാർത്ഥികൾക്ക് ഇവിടെയെത്തി പഠിക്കാനാകും. ചികിത്സയ്ക്ക് ലക്ഷദ്വീപുകാർ എത്തുന്നത് ഇവിടത്തെ സ്വകാര്യ ആശുപത്രികൾക്കും ഗുണകരമാകും. കൊല്ലത്തെ തൊഴിലവസരങ്ങൾ ലക്ഷദ്വീപുകാർക്കും പ്രയോജനപ്പെടുത്താം. കൊല്ലത്തിന് പുറമേ സമീപ ജില്ലകളിൽ നിന്നും നിരവധി പേർ ലക്ഷദ്വീപിൽ വിനോദയാത്രയ്ക്ക് പോകുന്നുണ്ട്. കൊല്ലം കേന്ദ്രീകരിച്ചുള്ള സർവീസ് വിനോദസഞ്ചാരികൾക്ക് ഏറെ ഗുണകരമാകും.
വിവിധ മേഖലകൾക്ക് പ്രയോജനം
ലക്ഷദ്വീപിലേക്ക് വൻതോതിൽ നിർമ്മാണ സാമഗ്രികളും ഭക്ഷ്യവസ്തുക്കളും കൊച്ചിയിൽ നിന്നും ബേപ്പൂരിൽ നിന്നും കൊണ്ടുപോകുന്നുണ്ട്. കൊല്ലത്തേക്ക് സർവീസ് ആരംഭിച്ചാൽ കൊല്ലത്തെ നിർമ്മാണ, ഭക്ഷ്യ മേഖലയിലെ വ്യാപാരികൾക്ക് ഗുണം ചെയ്യും. ലക്ഷദ്വീപിൽ കേരളത്തിൽ ലഭിക്കാത്ത പല മത്സ്യങ്ങളും സമൃദ്ധമായി ലഭിക്കുന്നുണ്ട്. അവ കൊല്ലത്ത് എത്തിച്ച് സംസ്കരിക്കുന്നത് ഇവിടത്തെ മത്സ്യ സംസ്കരണ യൂണിറ്റുകൾക്ക് ഗുണകരമാകും. സ്ഥിരം ചരക്ക് കപ്പൽ സർവീസ് കൊല്ലം തുറമുഖത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. മറ്റ് കേന്ദ്രങ്ങളിൽ നിന്നു സർവീസ് ആരംഭിക്കുന്നതിനും പ്രചോദനമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |