കൊല്ലം: കേരള യൂണിവേഴ്സിറ്റി യൂണിയൻ കലോത്സവത്തിന്റെ രണ്ടാംദിനം കാഴ്‌ചക്കാരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. ഗ്ളാമർ ഇനങ്ങളായ മോണോ ആക്ട്, മൈം എന്നിവയായിരുന്നു പ്രേക്ഷകരെ ആകർഷിച്ചത്.
മോണോ ആക്ടിൽ ആൺകുട്ടികളുടെ പ്രകടനം വൈവിദ്ധ്യമുള്ളതായപ്പോൾ പെൺകുട്ടികൾ താരതമ്യേന നിരാശപ്പെടുത്തി. ആൺകുട്ടികൾ കാലിക പ്രാധാന്യമുള്ള വിഷയങ്ങൾ കൈയടക്കത്തോടെ അവതരിപ്പിച്ചു. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പെൺകുട്ടികൾ അവതരിപ്പിച്ചത്. പരമ്പരാഗത രീതിയിൽ നിന്ന് വഴിമാറി, മാതാപിതാക്കളുടെ അമിത ഇടപെടലിൽ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന യുവാവിന്റെ കഥയും ഇതിനിടെ സ്‌റ്റേജിലെത്തി. കാണികളും വിധികർത്താക്കളും ഒരുപോലെ ആശങ്കപ്പെട്ടെങ്കിലും കാലം അതാണെന്ന മറുവാദവും ഉയർന്നു.
20 ആൺകുട്ടികളാണ് മത്സരിച്ചത്. ഇതിനിരട്ടിയോളം പെൺകുട്ടികൾ വേദിയിലെത്തി. മൂകാഭിനയവും കാണികളുടെ കൈയടി നേടി.
നിറഞ്ഞ സദസിൽ കാഴ്ചപ്പൂരം
ഒപ്പനവേദിയിലും ജനപങ്കാളിത്തം നിറഞ്ഞുനിന്നു. എസ്.എൻ വനിതാ കോളേജിലെ അഞ്ചാമത്തെ വേദിയായ എസ്.പി.ബാലസുബ്രഹ്മണ്യൻ നഗറിൽ നടന്ന ഭരതനാട്യം മത്സരത്തിനും കാഴ്ചക്കാരേറെയായിരുന്നു.
ആൺകുട്ടികളുടെ വിഭാഗത്തിൽ എട്ടുപേർ മത്സരിച്ചപ്പോൾ 49 പെൺകുട്ടികൾ വാശിയോടെ വേദിയിലെത്തി. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഒരു മത്സരാർത്ഥിയും. തിരുവാതിര വേദിയിലെ ജനപങ്കാളിത്തവും ശ്രദ്ധേയമായി. എന്നാൽ ശാസ്ത്രീയ സംഗീതത്തിന്റെയും ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത്തിന്റെയും വേദികൾ ശുഷ്‌കമായിരുന്നു.
മലയാളം, ഇംഗ്ളീഷ്, ഹിന്ദി, സംസ്‌കൃതം എന്നീ വിഭാഗങ്ങളിലെ കഥ, കവിത, ഉപന്യാസം, ചെറുകഥ തുടങ്ങിയ രചനാമത്സരങ്ങൾക്കും ഇന്നലെ തുടക്കമായി. ഇതിനൊപ്പം പെയിന്റിംഗ്, കൊളാഷ്, പോസ്റ്റർ മേക്കിംഗ്, സ്പോട്ട് ഫോട്ടോഗ്രഫി മത്സരങ്ങളും നടന്നു. ഇന്നലെ വൈകിട്ട് 7ന് എസ്.എൻ കോളേജിൽ പ്രവേശന നിഷേധം കലയും കലാകാരനും എന്ന ഓപ്പൺ ഫോറവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |