കൊല്ലം: സിൽവർലൈൻ പദ്ധതിയുടെ സാമൂഹ്യാഘാത പഠനം ജില്ലയിൽ പാതിവഴിയിൽ. കല്ലീടിൽ മുടങ്ങിയതിനാൽ പഠനവും മുന്നോട്ടുകൊണ്ടുപോകാനാകാത്ത സ്ഥിതിയാണ്. ഇതുവരെ കല്ലിട്ട ആദിച്ചനല്ലൂർ, മീനാട്, ചാത്തന്നൂർ, ചിറക്കര, കല്ലുവാതുക്കൽ പഞ്ചായത്തുകളിലെ സാമൂഹ്യ പ്രത്യാഘാത പഠനം മാത്രമാണ് ഇതുവരെ നടന്നത്.
അഞ്ച് പഞ്ചായത്തുകളിലായി സിൽവർലൈൻ കടന്നുപോകുന്ന 1300 ഭൂവുടമകളിൽ നിന്നുള്ള വിവരങ്ങൾ ഇതുവരെ ശേഖരിച്ചു. കല്ലിടീലിനെതിരെ പ്രതിഷേധം ഉയരുമ്പോഴും പഠനത്തോട് ജനങ്ങൾ സഹകരിക്കുന്നുണ്ട്. സർവേ നടന്ന 1300 ഭൂമികളിൽ എട്ട് ശതമാനം വീടുകൾ മാത്രമാണ് നഷ്ടമാകുന്നത്. പദ്ധതിയിലൂടെ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ, നഷ്ടമാകുന്ന വീടുകൾ, മറ്റ് കെട്ടിടങ്ങൾ, പാത കടന്നുപോകുന്നതിന് പുറമേ ബഫർ സോണിൽ ഉൾപ്പെട്ട് ഉപയോഗ ശൂന്യമാകുന്ന ഭൂമി, ആഘാതങ്ങൾ കുറയ്ക്കാനുള്ള വിവിധ മാർഗങ്ങൾ എന്നിവ സംബന്ധിച്ചാണ് പഠനം. കല്ലിടൽ ആരംഭിച്ചാൽ പഠനം ജൂണിൽ പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സർവേ നടത്തുന്ന കേരള വോളന്ററി ഹെൽത്ത് സർവീസസ് എന്ന ഏജൻസി.
കല്ലിടീൽ അടുത്തയാഴ്ച പുനരാരംഭിച്ചേക്കും
ജില്ലയിൽ സിൽവർലൈൻ കല്ലിടീൽ അടുത്തയാഴ്ച പുനരാരംഭിച്ചേക്കും. ശക്തമായ പ്രതിഷേധത്തെ തുടർന്ന മാർച്ച് 30ന് തഴുത്തലയിൽ കല്ലിടീൽ നിറുത്തിവയ്ക്കുകയായിരുന്നു. 19 പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന 14 വില്ലേജുകളിൽ നിന്നാണ് സിൽവർലൈൻ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |