കൊല്ലം: കെപ്കോ ചിക്കൻ ഉല്പന്നങ്ങൾ സ്വിഗിയുടെ വിതരണ സംവിധാനത്തിലൂടെ ഹോം ഡെലിവറിക്ക് ധാരണയായി.
കൊല്ലം പ്രസ് ക്ളബിൽ നടന്ന ചടങ്ങിൽ കെപ്കോ -സ്വിഗി പ്രതിനിധികൾ തമ്മിൽ കരാറിൽ ഒപ്പുവച്ചു.
കെപ്കോ ചിക്കന്റെ സഞ്ചരിക്കുന്ന വില്പനശാല തിരുവനന്തപുരത്ത് വികാസഭവൻ, വഴുതക്കാട്, സെക്രട്ടേറിയറ്റ് പരിസരം എന്നിവടങ്ങളിൽ ആരംഭിക്കുന്നതിന്റെയും കെപ്കോ ബ്രാന്റിനൊപ്പം കേരള ചിക്കൻ എന്ന പേരു കൂടി ചേർത്ത് പരസ്യബോർഡുകൾ പരിഷ്കരിക്കുന്നതിന്റെയും ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി ജെ. ചിഞ്ജുറാണി നിർവഹിച്ചു. സ്വിഗി സൈറ്റിലൂടെ മറ്റേതൊരു ഉല്പന്നങ്ങളും വാങ്ങുന്നതു പോലെ കെപ്കോ ചിക്കനും ഓൺലൈനിൽ ബുക്ക് ചെയ്ത് വാങ്ങാൻ കഴിയുമെന്ന് മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
പൗൾട്രി വികസന കോർപ്പറേഷന്റെ സ്വന്തം വില്പന കേന്ദ്രം ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട ഏജൻസികളിൽ നിന്ന് സ്വിഗിയുടെ ഓൺലൈൻ സൈറ്റിലൂടെ ബുക്ക് ചെയ്യാം. കെപ്കോ റസ്റ്റോറന്റുകളിലെ ഭക്ഷണ വിഭവങ്ങളും ഓൺ ലൈൻ സംവിധാനത്തിലൂടെ ഉപഭേക്താക്കളിൽ എത്തിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നു. പൗൾട്രി വികസന കോർപ്പറേഷന്റെ സെയിൽസ് ബങ്കർ പേരൂർക്കട- നെടുമങ്ങാട് പാതയിൽ വഴയില ജംഗ്ഷനിൽ ആരംഭിച്ചു. കൊല്ലം കോട്ടുക്കലിൽ ആധുനിക മീറ്റ് പ്രോസസിംഗ് പ്ളാന്റ്സ്ഥാപിക്കുന്നതിനും നടപടി ആരംഭിച്ചു. പൊതു വിപണിയിൽ കോഴിയിറച്ചിയുടെ വില നിയന്ത്രിക്കുന്നതിനായി കെപ്കോ കോഴിയിറച്ചിക്കും ഇറച്ചി ഉല്പന്നങ്ങൾക്കും 10 രൂപ വില കുറച്ചു. കേരളത്തിൽ പ്രതിവർഷം 550 കോടി കോഴി മുട്ടയാണ് വേണ്ടത്. 230 കോടി മുട്ടയാണ് കേരളത്തിലെ പ്രതിവർഷ ഉല്പാദനമെന്നും അവർ പറഞ്ഞു. ചെയർമാൻ പി.കെ. മൂർത്തി, എം.ഡി. ശെൽവകുമാർ, മാർക്കറ്റിംഗ് മാനേജർ സുകുമാരൻ നായർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |