150 പേർക്ക് സുരക്ഷാ ജോലി
കൊല്ലം: തൊഴിൽ അന്വേഷകരായ 150 യുവതീ - യുവാക്കൾക്ക് ഈ സാമ്പത്തിക വർഷം ജില്ലാ പഞ്ചായത്ത് വക ജോലി. മാലാഖക്കൂട്ടം, സ്കിൽടെക്, എൻട്രി എന്നീ പദ്ധതികൾക്ക് പിന്നാലെ കാവൽ പദ്ധതിയിലൂടെ 150 പേരെ വിവിധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സുരക്ഷാ ജീവനക്കാരായി ജില്ലാ പഞ്ചായത്ത് നിയോഗിക്കും.
നിലവിൽ ജില്ലാ പഞ്ചായത്ത് പ്രതിവർഷം നൂറോളം യുവതീ - യുവാക്കൾക്ക് സർക്കാർ, അർദ്ധസർക്കാർ സേനകളിൽ പ്രവേശനം ലഭിക്കാനായി കായിക പരിശീലനം നൽകുന്നുണ്ട്.
കോഴിക്കോട് ആസ്ഥാനമായുള്ള റീജിണൽ ട്രെയിനിംഗ് സെന്റർ എന്ന സ്ഥാപനവുമായി ചേർന്ന് കഴിഞ്ഞ പത്തുവർഷമായി കായിക പരിശീലനം നൽകിവരികയാണ്. രണ്ടുമാസത്തെ പരിശീലനം പൂർത്തിയാക്കിയ വലിയൊരു വിഭാഗം പേർക്ക് ഇതിനോടകം പൊലീസിലും വിവിധ സൈനിക വിഭാഗങ്ങളിലും ജോലി ലഭിച്ചിട്ടുണ്ട്.
ജോലിക്കായുള്ള കാത്തിരിപ്പിനിടയിൽ രണ്ട് വർഷക്കാലത്തെ പ്രായോഗിക പരിശീലനം എന്ന നിലയിലാണ് വിവിധ സ്ഥാപനങ്ങളിൽ സുരക്ഷാ ജോലി നൽകുന്നത്.
ഒഴിവുകൾ അറിയിക്കണമെന്ന്
ജില്ലാ പഞ്ചായത്ത്
ജില്ലാ ആശുപത്രി, വിവിധ താലൂക്ക് ആശുപത്രികൾ, വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ, സ്കൂളുകൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലാകും നിയമനം. സ്ഥാപന മേധാവികളോട് സുരക്ഷാ ജീവനക്കാരുടെ ഒഴിവുകൾ അറിയിക്കാൻ ജില്ലാ പഞ്ചായത്ത് ആവശ്യപ്പെടും. ജില്ലാ പഞ്ചായത്തിന്റെ പദ്ധയിലൂടെ കായിക പരിശീലനം പൂർത്തിയാക്കിയവർക്ക് നേരത്തെയും ജോലി നൽകിയിട്ടുണ്ട്. ഇവർക്കുള്ള ശമ്പളം അതാത് സ്ഥാപനങ്ങളാണ് നൽകിയിരുന്നത്.
ശമ്പളം ₹ 12,500 മുതൽ 15,000
പദ്ധതികളും തൊഴിൽ ലഭിക്കുന്നവരുടെ എണ്ണവും
മാലാഖക്കൂട്ടം - 250
എൻട്രി - 200
സ്കിൽടെക് - 100
കാവൽ- 150
കാവൽ പദ്ധതി കൂടി നടപ്പാകുന്നതോടെ ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജോലി നൽകുന്നവരുടെ എണ്ണം 700 ആയി ഉയരും.
സാം.കെ. ഡാനിയേൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |