പാളത്തിനടിയിലൂടെ പൈപ്പിടൽ രണ്ടാഴ്ചയ്ക്കുള്ളിൽ
കൊല്ലം: കൊല്ലം എ.ആർ ക്യാമ്പിനും കമ്മിഷണർ ഓഫീസിനും ഇടയിലുള്ള ട്രെയിൻ പാളത്തിനടിയിലൂടെ ഞാങ്കടവ് പൈപ്പ് ലൈൻ സ്ഥാപിക്കൽ രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിച്ചേക്കും. ട്രെയിൻ ഗതാഗതം തടസപ്പെടാതിരിക്കാൻ ജാക്ക് ആൻഡ് പുഷ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പൈപ്പിടുന്നത്.
ഞാങ്കടവിലെ ഭീമൻ കിണറ്റിൽ നിന്നു വസൂരിച്ചിറയിലെ ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിക്കുന്ന ജലം ശുദ്ധീകരിച്ച് മണിച്ചിത്തോട്ടിലെ ടാങ്കിലെത്തിക്കും. അവിടെ നിന്നു ആനന്ദവല്ലീശ്വരത്തെ ടാങ്കിലെത്തിച്ച ശേഷമാകും വിതരണം. മണിച്ചിത്തോട്ടിൽ നിന്നു ആനന്ദവല്ലീശ്വരത്തേക്കുള്ള പൈപ്പ് ലൈനാണ് പാളത്തിനടിയിൽ മൂന്ന് മീറ്റർ ആഴത്തിൽ സ്ഥാപിക്കുന്നത്. പൈപ്പിടാൻ നേരത്തെ റെയിൽവേ അനുമതി നൽകിയിരിന്നു. ഇതിനായി ഗതാഗത നിയന്ത്രണം ആവശ്യപ്പെട്ട് വാട്ടർ അതോറിട്ടി ഇന്നലെ റെയിൽവേയ്ക്ക് കത്ത് നൽകി. ഗതാഗതം സ്തംഭിക്കാത്ത തരത്തിലാകും പൈപ്പിടൽ. എന്നാൽ പൈപ്പിടൽ നടക്കുന്ന സ്ഥലത്ത് എത്തുമ്പോൾ ട്രെയിനിന്റെ വേഗം കുറയ്ക്കേണ്ടതുണ്ട്. ഇതിനുള്ള ക്രമീകരണമാണ് വാട്ടർ അതോറിട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. ഈമാസം 15 മുതൽ 25 വരെയാണ് വാട്ടർ അതോറിട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിൽ മണിച്ചിത്തോട്ടിൽ നിന്നു കോർപ്പറേഷൻ ഓഫീസ് വരെയും ഡി.സി.സി ഓഫീസ്- ബെൻസിഗർ റോഡിലും പൈപ്പിട്ടു. ജനുവരിയിൽ പൈപ്പിടാനാണ് ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ ആ സമയത്ത് തുടർച്ചയായ മഴ പെയ്തതിനാൽ അല്പം കുഴിക്കുമ്പോൾ തന്നെ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതിനാലാണ് പൈപ്പിടൽ നീട്ടിയത്. കൊല്ലം കോർപ്പറേഷന് സമീപം മേവറം ചിന്നക്കട റോഡിന്റെ ഒരുവശം മുറിച്ച് പാളത്തിലേക്കുള്ള പൈപ്പ് സ്ഥാപിച്ചിരുന്നു. രണ്ടാമത്തെ വശത്തെ പൈപ്പിടൽ പുരോഗമിക്കുകയാണ്. ഈ ഭാഗത്ത് പഴയ കുടിവെള്ള പൈപ്പ് കിടക്കുന്നതിനാൽ നിർമ്മാണം പൂർത്തിയാക്കാൻ രണ്ട് ദിവസം കൂടി വേണ്ടിവരും.
914 മില്ലി മീറ്റർ വ്യാസം
ആദ്യം പാളത്തിന് ഇരുവശവും മൂന്ന് മീറ്രർ ആഴത്തിൽ വലിയ കുഴികൾ സ്ഥാപിക്കും. ശേഷം മണ്ണ് തുരക്കാനായി മുന്നിൽ ജാക്ക് ഘടിപ്പിച്ച് പൈപ്പ് കടത്തിവിടും. പാളത്തിനടിയിൽ 1400 മില്ലീ മീറ്റർ വ്യാസമുള്ള, കാഥോഡൈസേഷന് വിധേയമാക്കിയ പൈപ്പാണ് ആദ്യമിടുന്നത്. ഇതിനുള്ളിലൂടെ 914 മില്ലീ മീറ്റർ വ്യാസമുള്ള പൈപ്പ് ഇട്ടാണ് വെള്ളം കടത്തിവിടുക. ഇതിന് ഏകേദശം 20 ദിവസം എടുക്കുമെന്നാണ് കണക്കുകൂട്ടൽ. നേരത്തെ കേരളപുരത്ത് സമാനമാതൃകയിൽ പാളത്തിനടിയിലൂടെ പൈപ്പിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |