കൊല്ലം: കളക്ടറേറ്റ് മുതൽ വില്ലേജ് ഓഫീസുകൾ വരെയുള്ള ജില്ലയിലെ റവന്യു വിഭാഗം പൂർണമായും പേപ്പർരഹിതമാകുന്നു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ സോഫ്ട് വെയർ ഉപയോഗിച്ച് ഓൺലൈനായിട്ടാകും ഫയൽ നീക്കം. നിലവിൽ തീർപ്പാക്കാൻ പത്ത് ദിവസമെടുക്കുന്ന ഒരു അപേക്ഷ പേപ്പർ രഹിത സംവിധാനത്തിൽ രണ്ട് ദിവസം മതിയെന്നാണ് കണക്കുകൂട്ടൽ. പദ്ധതിയുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലായി. ഈമാസം അവസാനം മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും.
കളക്ടറേറ്റിൽ നിലവിൽ ഇ ഓഫീസ് സംവിധാനം നിലവിലുണ്ട്. വില്ലേജ് ഓഫീസുകളും നേരത്തെ കമ്പ്യൂട്ടർവത്കരിച്ചിരുന്നു. റവന്യു വകുപ്പ് സമ്പൂർണമായി പേപ്പർരഹിതമാകുന്നതിന്റെ ഭാഗമായി താലൂക്ക് ഓഫീസുകളിൽ സർവേ ഒഴികെയുള്ള എല്ലാ വിഭാഗങ്ങളിലെയും ഓരോ ഉദ്യോഗസ്ഥന്റെയും ടേബിളുകളിൽ കമ്പ്യൂട്ടറുകൾ സ്ഥാപിച്ചു. ഈമാസം 13ന് ട്രയൽ റൺ നടത്തി. വരും ദിവസങ്ങളിൽ ഐ.ടി മിഷൻ ഉദ്യോഗസ്ഥർ ഓരോ ഓഫീസുകളിലുമെത്തി അവസാനഘട്ട പരിശോധന നടത്തും. ചില ഓഫീസുകളിൽ ഇലക്ട്രിക് പ്ലഗ് പോയിന്റുകളും നെറ്റ് വർക്ക് വയറുകളും സ്ഥാപിക്കാനുണ്ട്. ഇവ ഈയാഴ്ചയോടെ പൂർത്തിയാകുമെന്നാണ് കണക്കുകൂട്ടൽ.
2015-16 കാലത്താണ് സംസ്ഥാനത്ത് ഇ- ഓഫീസ് സംവിധാനം ആരംഭിച്ചത്. കളക്ടറേറ്റിൽ നേരത്തെ ഈ സംവിധാനം നിലവിൽ വന്നെങ്കിലും താഴേക്കുള്ള വ്യാപനം വൈകുകയായിരുന്നു. റവന്യു ഓഫീസുകൾ പൂർണമായും ഓൺലൈനാകുന്ന സംസ്ഥാനത്തെ മൂന്നാമത്തെ ജില്ലയാണ് കൊല്ലം.
പ്രവർത്തനം ഇങ്ങനെ
വിവിധ സർട്ടിഫിക്കറ്റുകൾ, സർക്കാരിന്റെ വിവിധ ധനസഹായ പദ്ധതികൾ എന്നീ അപേക്ഷകൾക്ക് നിലവിൽ ഓൺലൈൻ സംവിധാനമുണ്ട്. പേപ്പർ രൂപത്തിൽ വിവിധ ഓഫീസുകളിലേക്ക് കൈമാറുന്ന മറ്റ് അപേക്ഷകൾ പരാതികൾ എന്നിവയെല്ലാം പുതിയ പരിഷ്കാരത്തിലൂടെ ഓൺലൈനാകും. കളക്ടർക്ക് ലഭിക്കുന്ന ഒരു പരാതി അപ്പോൾ തന്നെ സ്കാൻ ചെയ്ത് ഓൺലൈനായി കളക്ടറേറ്റിലെ തന്നെ ബന്ധപ്പെട്ട സെക്ഷനിലേക്ക് അയയ്ക്കും. അവിടെ നിന്ന് കളക്ടറേറ്റ് നിർദ്ദേശിക്കുന്ന പ്രകാരം റിപ്പോർട്ടിനോ അന്വേഷണത്തിനോ ആയി താലൂക്ക് ഓഫീസിലേക്കേ ആർ.ഡി.ഒ ഓഫീസിലേക്കോ അയയ്ക്കും. അവിടുന്ന് ചിലപ്പോൾ വില്ലേജ് ഓഫീസിലേക്ക് പോകും. ഈ ഓഫീസുകളിൽ നിന്നുള്ള റിപ്പോർട്ട് സഹിതം ഫയൽ ഓൺലൈനായിട്ടാകും തിരിച്ച് കളക്ട്രേറ്റിലെത്തുക.
നേട്ടങ്ങൾ ഇങ്ങനെ
1. പരാതികളും ഫയലുകളും തപാൽ സെക്ഷനുകളിൽ കെട്ടിക്കിടക്കുന്നത് ഒഴിവാകും
2. പരാതികളുടെയോ അപേക്ഷയുടെയോ സ്ഥിതി അറിയാൻ ഓഫീസ് കയറിയിറങ്ങേണ്ട
3. അപേക്ഷ നൽകുമ്പോൾ ലഭിക്കുന്ന നമ്പർ ഉപയോഗിച്ച് ഇ- ഓഫീസ് പോർട്ടലിൽ പരിശോധിക്കാം
4. സെക്ഷനുകളിൽ ഫയലുകൾ അനാവശ്യമായി താമസിപ്പിക്കാനാവില്ല
വൈകിപ്പിച്ചാൽ മേലുദ്യോഗസ്ഥന് ഫയൽ നേരിട്ട് കൈകാര്യം ചെയ്യാം
5. തനിക്ക് ലഭിച്ച ഒരു അപേക്ഷയുടെ സ്ഥിതി കളക്ടർക്ക് നിമിഷങ്ങൾക്കുള്ളിൽ അറിയാം
6. ഫയൽ പൂഴ്ത്തലും മോഷണവും ഇല്ലാതാകും
ഉദ്യോഗസ്ഥർ സ്ഥാനം മാറുമ്പോഴുള്ള ഫയൽ കൈമാറ്റം നിമിഷങ്ങൾക്കുള്ളിൽ അറിയാൻ കഴിയും. ക്രമക്കേടുകളും അതിവേഗം കണ്ടെത്താം.
റവന്യു വകുപ്പ് ഉദ്യോഗസ്ഥർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |