ജില്ലയിലെ ഏറ്റവും വലിയ വേട്ട
കൊല്ലം: എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. തൃക്കരുവ കാഞ്ഞാവേളിവൻമള തെക്കേച്ചേരി മാവുമ്മേൽ തെക്കതിൽ മുജീബ് (26), തൃക്കരുവ തെക്കേചേരിയിൽ വൻമള മാവുമ്മേൽ വീട്ടിൽ മഹീൻ (24) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 46.35 ഗ്രാം എം.ഡി.എം.എയും 9.57 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
പാർട്ടി ഡ്രഗായ എം.ഡി.എം.എ ഇത്രയും ഉയർന്ന അളവിൽ ജില്ലയിൽ പിടിച്ചെടുക്കുന്നത് ആദ്യമാണ്. നാളുകളായി ജില്ലയിൽ പല സ്ഥലങ്ങളിലും കുറഞ്ഞ അളവിൽ പാർട്ടി ഡ്രഗ് പിടികൂടിയതിനെ തുടർന്ന് പൊലീസ് വിതരണ ശൃംഖല തകർക്കുന്നതിന് വ്യാപകമായ അന്വേഷണത്തിലായിരുന്നു. ജില്ലയിലെത്തിച്ച പാർട്ടി ഡ്രഗ്‌സ് സ്‌കൂൾ - കോളേജ് വിദ്യാർത്ഥികൾക്കും യുവതീ - യുവാക്കൾക്കും എത്തിച്ച് നൽകുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
ബംഗളൂരുവിൽ നിന്ന് എത്തിക്കുന്ന പാർട്ടി ഡ്രഗ് ചില്ലറ വിപണനം നടത്തിവരുകയായിരുന്നു. ചെറിയ അളവിൽ ഉപയോഗിച്ചാൽ തന്നെ ഒന്നര ദിവസത്തോളം ലഹരി നിൽക്കുന്ന പാർട്ടി ഡ്രഗിന് മണമോ മറ്റും ഇല്ലാത്തതാണ് വിദ്യാർത്ഥികളെയും യുവതി - യുവാക്കളെയും ആകർഷിക്കുന്നത്.
വിപണിയിൽ അഞ്ചുലക്ഷം രൂപയ്ക്ക് മേൽ മതിപ്പ് വിലയുള്ള എം.ഡി.എം.എയാണ് പിടികൂടിയത്. കമ്മിഷണർ ടി.നാരായണന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ഡാൻസാഫ് ടീമും അഞ്ചാലുംമൂട് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |