കൊട്ടിയം: സുരക്ഷാ മുൻകരുതലിലെ വീഴ്ചയാണ് കൊട്ടിയത്ത് നിർമ്മാണത്തിലിരുന്ന വീടിന്റെ ഷെയ്ഡ് തകർന്ന് രണ്ട് ജീവനുകൾ കവർന്നത്.
ഉയരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകളെ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പും ഫയർഫോഴ്സും അടക്കമുള്ള സംവിധാനങ്ങളും കർശന നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും അവഗണിക്കുന്നതാണ് പതിവ്. കൊട്ടിയത്ത് അപകടമുണ്ടായ വീട്ടിൽ യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയാണ് രണ്ടാം നിലയിൽ നിർമ്മാണം നടത്തിയത്. അലങ്കാര നിർമ്മാണങ്ങളിൽ പലതിനും കാര്യമായ ബലം ഉണ്ടാകാറില്ല. ഇതിനു മുകളിലിരുന്നാണ് മിനുക്ക് പണികൾ നടത്തുന്നത്. തൊഴിലാളികൾക്ക് പുറമേ കെട്ടിട ഉടമയ്ക്കും സുരക്ഷ ഉറപ്പാക്കാനുള്ള ചുമതലയുണ്ട്. കരാറുകാരനാണ് സുരക്ഷ ഒരുക്കേണ്ടത്. ഇക്കാര്യത്തിൽ കൊട്ടിയത്തെ കരാറുകാരന് വീഴ്ച സംഭവിച്ചതായി പൊലീസ് പറഞ്ഞു.
കൊട്ടിയത്തെ അപകടത്തിൽ മരിച്ച രഘുവിനും അജന്തനും പറക്കമുറ്റാത്ത രണ്ട് കുട്ടികളാണുള്ളത്. അല്പം ജാഗ്രത കാണിച്ചിരുന്നെങ്കിൽ ഈ കുടുംബങ്ങൾ അനാഥമാകുമായിരുന്നില്ല. മഴക്കാലം കൂടിയായതിനാൽ മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള മുന്നറിയിപ്പുകൂടിയാണ് കൊട്ടിയത്തെ അപകടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |