കൊല്ലം: കുണ്ടറ റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം നമ്പർ പ്ളാറ്റ് ഫോം ഉയർത്താനായി ഇട്ട ഗ്രാവൽ യാത്രക്കാർക്ക് ദുരിതമായി. ഉയർത്തിയ ഭാഗം മഴ ആരംഭിച്ചതോടെ ചെളിക്കുണ്ടായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ട്രെയിനിൽ കയറുന്നതിനിടെ തിരുവനന്തപുരം കോർപ്പറേഷനിലെ ജീവനക്കാരി ചെളിയിൽ തെന്നി വീണു. നിരവധി യാത്രക്കാരാണ് ദിവസവും ചെളിയിൽ കുടുങ്ങുന്നത്. രണ്ടാം നമ്പർ പ്ളാറ്റ് ഫോം താഴ്ന്നു കിടന്നത് യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ട്രെയിനിൽ കയറുന്നതും ഇറങ്ങുന്നതും 'അഭ്യാസ'മായി മാറിയതോടെയാണ് ഗ്രാവലിട്ട് ഉയർത്താൻ തുടങ്ങിയത്.
പ്ളാറ്റ് ഫോം ഉയർത്താൻ ഏറെനാൾ മുമ്പേ കരാർ നൽകിയെങ്കിലും മഴക്കാലം തുടങ്ങിയതോടെയാണ് ജോലി ആരംഭിച്ചത്. തിരുവനന്തപുരം ഭാഗത്തേക്ക് രാവിലെ പോകുന്ന പുനലൂർ -നാഗർകോവിൽ സ്പെഷ്യലിനും കൊല്ലം- പുനലൂർ പാസഞ്ചറിനും ക്രോസിംഗ് കുണ്ടറ സ്റ്റേഷനിലാണ്. പ്ളാറ്റ്ഫോം ഉയർത്തൽ ആരംഭിച്ചതോടെ ഒന്നാം നമ്പർ പ്ളാറ്റ് ഫോമിലാണ് ട്രെയിൻ നിറുത്തിയിരുന്നത്. ക്വയിലോൺ മെയിലിന്റെയും പാസഞ്ചറിന്റെയും ക്രോസിംഗ് കിളികൊല്ലൂരാക്കി. ഇതിനാൽ നാഗർകോവിൽ സ്പെഷ്യൽ കൊട്ടാരക്കരയിൽ പിടിച്ചിടാൻ തുടങ്ങി. പക്ഷേ, സമയക്രമം തെറ്റിയതോടെ ക്രോസിംഗ് വീണ്ടും കുണ്ടറിലേക്ക് മാറ്റി. ഇതോടെ പ്ളാറ്റ് ഫോമിലെ ചെളിക്കുണ്ട് വീണ്ടും യാത്രക്കാർക്ക് തലവേദനയായിരിക്കുകയാണ്.
........................................
ജോലികൾ എത്രയും വേഗം പൂർത്തിയാക്കുകയാണ് പരിഹാരം. ഇക്കാര്യത്തിൽ റെയിൽവേയുടെ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്
ദീപ പുനലൂർ, റെയിൽവേ പാസഞ്ചേഴ്സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |