ഭൂമിക്കടിയിൽ 20 ലക്ഷം ഘനമീറ്റർ മാലിന്യം
കൊല്ലം: കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ ബയോമൈനിംഗ് 80 ശതമാനത്തോളം പൂർത്തിയായി. ഭൂനിരപ്പിലുള്ള മാലിന്യം രണ്ട് ദിവസത്തിനകം വേർതിരിച്ചെടുക്കും. തൊട്ടുപിന്നാലെ ഭൂമിക്കടിയിലേക്ക് ഖനനം ആരംഭിക്കും.
ഏകദേശം 80 ലക്ഷം ഘനമീറ്റർ മാലിന്യം ഇതിനോടകം ചണ്ടി ഡിപ്പോയിൽ നിന്നു നീക്കം ചെയ്തിട്ടുണ്ട്. 20 ലക്ഷം ഘനമീറ്റർ മാലിന്യം തറനിരപ്പിൽ നിന്നു താഴേക്കുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ ദിവസം ഭൂമിക്കിടയിലുള്ള മാലിന്യത്തിന്റെ അളവ് മനസിലാക്കാൻ 20 ഇടങ്ങളിൽ നിശ്ചിത ആഴത്തിൽ കുഴികളെടുത്തിരുന്നു. ഈ പരിശോധനയിൽ ചിലയിടങ്ങളിൽ മാലിന്യം ഉണ്ടായിരുന്നില്ല. മറ്റിടങ്ങളിൽ വലിയ അളവിൽ മാലിന്യം ഭൂമിക്കടിയിൽ ഉള്ളതായി കണ്ടെത്തി. ഇവിടെയുള്ള മാലിന്യം പൂർണമായും നീക്കും വരെ ഖനനം തുടരാനാണ് തീരുമാനം. മഴ മാറിനിന്നാൽ മാത്രമേ ഭൂമിക്കടിയിൽ നിന്നുള്ള മാലിന്യനീക്കം കാര്യമായി നടക്കൂ. നനഞ്ഞ മാലിന്യം കടത്തിവിട്ടാൽ യന്ത്രത്തിന് കേടുപാടുണ്ടാകാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് കുഴിച്ചെടുത്ത് ഉണക്കിയ ശേഷമേ യന്ത്രത്തിലൂടെ കടത്തിവിട്ടുള്ള വേർതിരിക്കൽ നടക്കുകയുള്ളൂ. ഒന്നര മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കുരീപ്പുഴയിൽ അഞ്ചര ഏക്കർ സ്ഥലത്താണ് പതിറ്റാണ്ടുകൾ പഴക്കമുള്ള മാലിന്യം കെട്ടിക്കിടന്നത്.
# വേസ്റ്റ് ടു എനർജി പ്ളാന്റ്
തമിഴ്നാട് ഈറോഡ് ആസ്ഥാനമായുള്ള സിഗ്മ ഇന്റർനാഷണൽ എന്ന സ്വകാര്യ കമ്പനിയാണ് കരാറെടുത്തിരിക്കുന്നത്. ബയോ മൈനിംഗ് പൂർത്തിയായാൽ മാത്രമേ, മാലിന്യത്തിൽ നിന്നു ഊർജ്ജം ഉത്പാദിപ്പിക്കുന്ന വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിക്കാനാകൂ. പ്ലാന്റിനുള്ള വിവിധ അനുമതികൾ ലഭ്യമായിട്ടുണ്ട്. കുരീപ്പുഴയിൽ ഏഴര ഏക്കറിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ഇപ്പോൾ മാലിന്യം നീക്കിയ അഞ്ചര ഏക്കറിലെ ഒരു ഏക്കർ സ്ഥലം പ്ലാന്റ് സ്ഥാപിക്കാനായി വിട്ടുനൽകിയ ഭൂമിയിൽ ഉൾപ്പെടുന്നതാണ്.
.................................
കെട്ടിക്കിടക്കുന്നത് 1.04 ലക്ഷം ഘനമീറ്റർ മാലിന്യം
ഇതുവരെ നീക്കിയത്: 80 ലക്ഷം ഘനമീറ്റർ
ഒരു ഘന മീറ്റർ മാലിന്യം സംസ്കരിക്കാൻ: 1130 രൂപ
ആകെ ചെലവാകുന്ന തുക: 11.85 കോടി
മാലിന്യം കെട്ടിക്കിടക്കുന്നത്: 5.47 ഏക്കറിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |