വാർഷിക വരുമാനം ₹ 2 ലക്ഷം
കൊല്ലം: കേട്ടറിഞ്ഞ് ഇഷ്ടം തോന്നിയ ബയോ ഫ്ളോക്ക് മത്സ്യക്കൃഷി ശാസ്ത്രീയമായി പഠിച്ച് വീട്ടുവളപ്പിൽ പ്രാവർത്തികമാക്കിയ പ്ളസ്ടു വിദ്യാർത്ഥിനി എയ്ഞ്ചൽ മേരിയുടെ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപ.
പത്തനാപുരം കുന്നിക്കോട് മഞ്ഞക്കാലാ താഴേതിൽ ജയിംസിന്റെയും മീനയുടെയും മകളാണ് കലയപുരം മാർ ഇവാനിയോസ് സ്കൂൾ വിദ്യാർത്ഥിനിയായ എയ്ഞ്ചൽ മേരി. മാതാപിതാക്കളും കൃഷി നടത്തുന്നതിനാൽ ചെറുപ്പം മുതൽ എയ്ഞ്ചലിന് കൃഷിയോട് ഇഷ്ടം തോന്നിയിരുന്നു.
പത്താം ക്ളാസിൽ പഠിക്കുമ്പോഴാണ് ബയോ ഫ്ളോക്ക് മത്സ്യക്കൃഷിയെപ്പറ്റി കേട്ടത്. തൃശൂരിലെ മത്സ്യക്കൃഷി പരിശീലന കേന്ദ്രത്തിൽ നിന്ന് ശാസ്ത്രീമായി പഠിക്കുകയും ചെയ്തു.
തുടർന്ന് മൂന്നു ലക്ഷത്തോളം രൂപ ചെലവിട്ട് 30,000 ലിറ്റർ വെളളം കൊള്ളുന്ന ബയോഫ്ളോക്ക് നിർമ്മിച്ചു. ആദ്യ ഘട്ടം ഗിഫ്ട് തിലോപ്പിയ ഇനത്തിൽപ്പെട്ട ചിത്രലാടയുടെ 4500 കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ആറു മാസം കഴിഞ്ഞപ്പോൾ ഒന്നും നഷ്ടപ്പെടാതെ വിളവ് കിട്ടി. സാധാരണഗതിയിൽ കുറച്ചു മീൻ നഷ്ടമാവുന്നതാണ് പതിവ്. ജലം കൃത്യമായി കൈകാര്യം ചെയ്തതിനാലാണ് കുഞ്ഞുങ്ങൾ നഷ്ടമാവാതിരുന്നത്. രണ്ടു വർഷം മുമ്പാണ് എയ്ഞ്ചൽ കൃഷി ആരംഭിച്ചത്.
മൂന്നു നേരം തീറ്റ നൽകൽ, വെള്ളം പരിശോധന, മാലിന്യനീക്കം തുടങ്ങിയവയ്ക്കായി ദിവസം രണ്ട് മണിക്കൂർ സമയം വിനിയോഗിക്കും. പഠനത്തെ കൃഷി ബാധിച്ചില്ല. തുടർ പഠനത്തോടൊപ്പം മത്സ്യക്കൃഷിയും തുടരും
എയ്ഞ്ചൽ മേരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |