കൊല്ലം: വാഹനാപകടത്തിൽ അറ്റുപോയ യുവാവിന്റെ ഇടതുകൈയിലെ മോതിരവിരൽ ശങ്കേഴ്സ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറിയിലൂടെ തിരികെ യോജിപ്പിച്ചു. കൊല്ലം ഇരവിപുരം സ്വദേശി ജിതിൻ ജോയിസണിനാണ് (24) സൂക്ഷ്മ ശസ്ത്രക്രിയ നടത്തിയത്.
മൈക്രോ വാസ്കുലാർ വിഭാഗത്തിലെ ഡോ. ടി.എസ്. ശരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയത്. ബുധനാഴ്ച രാവിലെ ഉണ്ടായ അപകടത്തിലാണ് ജിതിന്റെ ഇടതു കൈയിലെ മോതിര വിരൽ അറ്റുപോയത്. തുടർന്ന് ശങ്കേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചതഞ്ഞ് മണ്ണ് പറ്റിയ ഭാഗങ്ങൾ ഹൈ റെസല്യൂഷൻ കോൾസീസ് ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പിന്റെ സഹായത്തോടെ നീക്കം ചെയ്ത ശേഷം എല്ലുകൾ ഒരു മില്ലി മീറ്റർ വലിപ്പമുള്ള സ്റ്റെയിൻലെസ് സ്റ്റീൽ കമ്പി ഇട്ട് ഉറപ്പിച്ചു. രക്തക്കുഴലുകൾ ചതഞ്ഞു പോയതിനാൽ കൈത്തണ്ടയിലെ രക്തക്കുഴലുകൾ എടുത്ത് ഘടിപ്പിച്ചു. ഒരു മില്ലി മീറ്ററിൽ താഴെ വലിപ്പമുള്ള രക്തക്കുഴലുകൾ അതിന്റെ പത്തിലൊന്ന് വലിപ്പമുള്ള നൂൽ ഉപയോഗിപ്പിച്ചാണ് ബന്ധിപ്പിച്ചത്. ഏതാനും ആഴ്ചകളിലെ ഫിസിയോ തെറാപ്പി, അനുബന്ധ ചികിത്സ എന്നിവയിലൂടെ ജിതിന്റെ വിരൽ പഴയതുപോലെ ചലിക്കും.
ശങ്കേഴ്സ് ആശുപത്രിയിൽ സൂക്ഷ്മ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകുന്ന ഡോ. ടി.എസ്. ശരത്തിന് ഈ രംഗത്ത് 13 വർഷത്തിലധികം അനുഭവ സമ്പത്തുണ്ട്. അദ്ദേഹം പതിനയ്യായിരത്തിലേറെ ശസ്ത്രക്രിയകളും ആയിരത്തിലേറെ സൂക്ഷ്മ ശസ്ത്രക്രിയകളും അഞ്ഞൂറിലേറെ ഫിംഗർ ഇംമ്പ്ളാന്റേഷനുകളും ചെയ്തിട്ടുണ്ട്. ഡോക്ടറുടെ സേവനം 24 മണിക്കൂറും ശങ്കേഴ്സിൽ ലഭ്യമാണെന്ന് മാനേജ്മെന്റിനുവേണ്ടി എൻ. രാജേന്ദ്രൻ, പി. സുന്ദരൻ, അനിൽ മുത്തോടം എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |