കൊല്ലം: ബസിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചുകയറിയ ലോറിയുടെ കാബിനിൽ ഡ്രൈവർ കുടുങ്ങിക്കിടന്നത്
മണിക്കൂറോളം. ശൂരനാട് കണ്ണമം ചന്തയ്ക്ക് സമീപം ഇന്നലെ പുലർച്ചെ 5.30 ആയിരുന്നു സംഭവം. കൊച്ചാലുംമൂട് സ്വദേശി വൈശാഖാണ് (27) അപകടത്തിൽപ്പെട്ടത്. പാലുമായി പോയ ബോസ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ കാബിൻ പൂർണമായി തകരുകയും മരം കടപുഴകുകയും ചെയ്തു. നാട്ടുകാർ രക്ഷപ്രവർത്തനം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. പൊലീസ് അറിയിച്ചതിനെ തുടർന്ന് ശാസ്താംകോട്ടയിൽ നിന്ന് അഗ്നിശമനസേന എത്തി കാബിൻ വെട്ടിപ്പൊളിച്ച് ഒരുമണിക്കൂറിന് ശേഷമാണ് രക്ഷപ്പെടുത്തിയത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ സേനയുടെ ആംബുലൻസിൽ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചു. വാഹനത്തിൽ രണ്ട് സഹായികൾ കൂടി ഉണ്ടായിരുന്നെങ്കിലും നിസാര പരിക്കോടെ രക്ഷപ്പെട്ടു. അഗ്നിശമന സേന ഗ്രേഡ് എ.എസ്.ടി. ഒ സജീവിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിനു, രതീഷ്, അഭിലാഷ് ,മനോജ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർഡ്രൈവർ ഹരിപ്രസാദ്, ഹോംഗാർഡ് ബിജു, ശ്രീകുമാർ എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |