കൊല്ലം: സംസ്ഥാന സർക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം കൊട്ടാരക്കര സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക്. പള്ളിക്കൽ പ്ളാമൂട് ചരുവിള പുത്തൻവീട്ടിൽ പി.ജോയിമോനാണ് (47) 75 ലക്ഷത്തിന്റെ ഭാഗ്യവാൻ. നികുതി പിടിച്ച ശേഷം 47 ലക്ഷം രൂപ ലഭിക്കും. സമാന നമ്പരിലുള്ള മറ്റൊരു ടിക്കറ്റിന് സമാശ്വാസ സമ്മാനമായ 8000 രൂപയും ലഭിച്ചു.
67 ടിക്കറ്റെടുത്ത ദിവസമാണ് ഭാഗ്യദേവത കടാക്ഷിച്ചത്. പ്ളാമൂട്ടിൽ വച്ച് ലൂണ സ്കൂട്ടറിലെത്തിയ വില്പനക്കാരന്റെ പക്കൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. ഓട്ടോയുമായി പോകുന്ന വഴികളിൽ നിന്ന് ലോട്ടറി ടിക്കറ്റ് വാങ്ങുന്ന ശീലമുണ്ട്. ആറുവർഷം മുമ്പാണ് വിദേശത്തുനിന്ന് ജോയി നാട്ടിലെത്തി ഓട്ടോ ഡ്രൈവറായത്. അന്നുമുതൽ ലോട്ടറി ടിക്കറ്റെടുക്കുന്നത് ഹരമാണ്.
ദിവസവും ഇരുപതിൽ കൂടുതൽ ടിക്കറ്റ് വാങ്ങാറുണ്ട്. നൂറ് മുതൽ പതിനായിരം രൂപവരെ മിക്കപ്പോഴും സമ്മാനം ലഭിക്കാറുമുണ്ട്. ആദ്യമായിട്ടാണ് ഒന്നാം സമ്മാനം ലഭിക്കുന്നത്. ടിക്കറ്റ് കാനറ ബാങ്ക് ഇഞ്ചക്കാട് ശാഖയിലെത്തിച്ച ശേഷമാണ് വിവരം പുറത്ത് പറഞ്ഞത്. കുടുംബ വീട് പൊളിച്ചുമാറ്റി ലൈഫ് പദ്ധതിയിൽ ലഭിച്ച വീട്ടിലാണ് ജോയിമോനും ഭാര്യ പൊടിയമ്മയും പത്താം ക്ളാസ് വിദ്യാർത്ഥിനിയായ മകൾ ജോഷ്നയും കഴിയുന്നത്.
കൈയിൽ കാശുണ്ടെങ്കിൽ ലോട്ടറി ടിക്കറ്റെടുക്കുന്നതാണ് ശീലം. സമ്മാനം അടിക്കണമെന്ന മോഹം പൂവണിഞ്ഞു. ഇനി ഒന്നാം സമ്മാനമൊന്നും വേണ്ട, എന്നാലും ടിക്കറ്റെടുക്കും.
പി.ജോയിമോൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |