കൊല്ലം: ബൈക്ക് അപകടത്തിൽ കൈയുടെ എല്ല് പൊട്ടി മാറി ഗുരുതര പരിക്കേറ്റിട്ടും പ്ലാസ്റ്റർ മാത്രമിട്ട് വീട്ടിലേയ്ക്ക് പറഞ്ഞുവിട്ടതായി പരാതി. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെയാണ് ആരോപണം.
വേദന സഹിക്കാൻ കഴിയാതെ വന്നതോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി സ്റ്റീൽ ഘടിപ്പിച്ചു.
കരിക്കോട് സ്വദേശിയും കോളേജ് വിദ്യാർത്ഥിയുമായ 21കാരനാണ് ദുരനുഭവമുണ്ടായത്. 19ന് വൈകിട്ട് നാലോടെ പരവൂർ ജംഗ്‌ഷനിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ വലതുകൈയിൽ എതിർദിശയിലെത്തിയ മറ്റൊരു ബൈക്ക് ഇടിച്ചായിരുന്നു അപകടം. മുട്ടിന് മുകൾ ഭാഗത്തെ എല്ല് രണ്ടായി പൊട്ടിമാറി.
യുവാവിനെ പരവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എല്ല് പൊട്ടി വിട്ടുമാറിയതായുള്ള എക്സറേ കാണിച്ചിട്ടും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ യുവാവിന്റെ കൈയിൽ പ്ലാസ്റ്റർ പൊതിഞ്ഞ് മടക്കി അയക്കുകയായിരുന്നു. വേദന കലശലായതിനെ തുടർന്ന് പിറ്റേദിവസം കടവൂർ മതിലിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈയിലുണ്ടായിരുന്ന പ്ലാസ്റ്റർ ഇളക്കി മാറ്റി ശസ്ത്രക്രിയ നടത്തി പൊട്ടിമാറിയ എല്ലുകളിൽ സ്റ്റീൽ ഘടിപ്പിച്ചു.
കേവലം പ്ലാസ്റ്ററിട്ടതിലൂടെ ഭേദമാക്കാൻ കഴിയില്ലെന്ന് അറിയാമായിരുന്നിട്ടും കൃത്യവിലോപം കാട്ടിയതായാണ് ബന്ധുക്കളുടെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |