കൊല്ലം: ദേശീയപാത 66 ന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ച് ഇലക്ട്രിസിറ്റി ബോർഡ്. വൈദ്യുതി പോസ്റ്റുകളും ലൈനുകളും മാറ്റിസ്ഥാപിക്കാൻ കെ.എസ്.ഇ.ബി അനുമതി നൽകാത്തതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭനത്തിലേക്ക് നീങ്ങുകയാണ്.
വൈദ്യുതി ലൈനുകൾ, പോസ്റ്റുകൾ, കുടിവെള്ള പൈപ്പ് ലൈനുകൾ എന്നിവ മാറ്റിസ്ഥാപിക്കുന്നത് സഹിതമാണ് ദേശീയപാത നിർമ്മാണത്തിന്റെ കരാർ. ജില്ലയിൽ ഉൾപ്പെടുന്ന കൊച്ചുകുളങ്ങര- കാവനാട്, കാവനാട് കടമ്പാട്ടുകോണം റീച്ചുകളിലായി ഏകദേശം 59 കോടി രൂപയാണ് വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റി സ്ഥാപിക്കാൻ ചെലവായി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിരുന്നത്.
നിലവിലെ സംവിധാനം അതുപോലെ മാറ്റി സ്ഥാപിക്കാനുള്ള ചെലവാണ് എസ്റ്റിമേറ്റിലുള്ളത്. അധികമായി എന്തെങ്കിലും വേണ്ടിവന്നാൽ അത് കെ.എസ്.ഇ.ബി വഹിക്കണമെന്നാണ് കരാറിലെ വ്യവസ്ഥ. ഇതിന് വിരുദ്ധമായ കാര്യങ്ങൾ കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നുവെന്നാണ് കരാർ കമ്പിനികളുടെയും ദേശീയപാത അതോറിറ്റിയുടെയും നിലപാട്.
ഉടക്കിൽ കുരുങ്ങി വികസനം
1. പൊളിച്ചുനീക്കിയ കെട്ടിടങ്ങൾ പുതുതായി വരുന്ന റോഡിന്റെ അതിർത്തിയിലാണുള്ളത്
2. റോഡ് വക്കിൽ വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിക്കുമ്പോൾ കെട്ടിടങ്ങളുടെ മുകൾ ഭാഗത്തെ ജനലോ വാതിലോ തുറന്നാൽ വൈദ്യുതി ലൈനുകളിൽ തട്ടും
3. ഇതൊഴിവാക്കാൻ ഭൂർഗർഭ കേബിളുകൾ സ്ഥാപിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം
4. നിലവിലെ എസ്റ്റിമേറ്റിന്റെ മൂന്നിരട്ടി ചെലവ് വരുന്നതിനാൽ ഇതംഗീകരിക്കാൻ കരാർ കമ്പിനികളും ദേശീയപാത അതോറിറ്റിയും തയ്യാറാകുന്നില്ല
5. ഭൂഗർഭ കേബിൾ വാങ്ങി നൽകിയാൽ സ്ഥാപിക്കാമെന്ന ദേശീയപാത അതോറിറ്റിയുടെ നിർദ്ദേശവും കെ.എസ്.ഇ.ബി അംഗീകരിച്ചില്ല
6. ഇതോടെ വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റി സ്ഥാപിക്കാനുള്ള അനുമതി വൈകുന്നു
മറ്റ് ജില്ലകളിൽ പോലും കേട്ടിട്ടില്ലാത്ത ആവശ്യമാണ് കൊല്ലത്ത് കെ.എസ്.ഇ.ബി ഉന്നയിക്കുന്നത്. കെ.എസ്.ഇ.ബി നൽകിയ എസ്റ്റിമേറ്റ് പ്രകാരമാണ് ടെണ്ടർ ചെയ്തത്. ഇത്തരം പ്രശ്നങ്ങൾ കെ.എസ്.ഇ.ബി മുൻകൂട്ടി കാണേണ്ടതായിരുന്നു. റോഡ് വക്കിൽ കെട്ടിടങ്ങൾ വരുന്നതിന്റെ ഉത്തരവാദിത്വം ദേശീയപാത അതോറിറ്റിക്കല്ല. കേബിളുകൾ വാങ്ങിനൽകിയാൽ സ്ഥാപിക്കാമെന്ന ഒത്തുതീർപ്പിന് പോലും തയ്യാറാകുന്നില്ല.
ദേശീയപാത അതോറിറ്റി അധികൃതർ
നാലുവരിപ്പാത അടിസ്ഥാനമാക്കിയാണ് വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയത്. പിന്നീടാണ് ആറുവരിയാക്കാൻ തീരുമാനിച്ചത്. നാലുവരിയായിരുന്നെങ്കിൽ റോഡ് വശങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ മാറ്റിയിടാൻ അല്പം കൂടി സ്ഥലം ലഭിച്ചേനെ. ആറുവരിയായതോടെയാണ് റോഡ് വക്കിൽ അവശേഷിക്കുന്ന കെട്ടിടങ്ങളും വൈദ്യുതി ലൈനുകളും തമ്മിൽ അകലമില്ലാത്ത സാഹചര്യം ഉണ്ടായത്. കെ.എസ്.ഇ.ബി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |