കൊല്ലം: എം.ഡി.എം.എയുമായി വ്യത്യസ്തയിടങ്ങളിൽ നിന്ന് യുവതി ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തു. പന്മന മിടാപ്പള്ളി ചീരാളത്ത് പുത്തൻ വീട്ടിൽ ഹുസൈൻ (30), ചവറ പയ്യലക്കാവ് ത്രിവേണിയിൽ ജോസ്‌ഫിൻ (27) എന്നിവരെ 1050 മില്ലിഗ്രാം എം.ഡി.എം.എയും 16.25 ഗ്രാം കഞ്ചാവുമായി ചവറ പൊലീസും രണ്ട് ഗ്രാം എം.ഡി.എം.എയും പത്ത് ഗ്രാം കഞ്ചാവുമായി മൈനാഗപ്പള്ളി കടപ്പതറയിൽ പുത്തൻവീട്ടിൽ അഫ്‌സൽ ഖാൻ (25), 5.38 ഗ്രാം എം.ഡി.എം.എയും 15 ഗ്രാം കഞ്ചാവുമായി ആംബുലൻസ് ഡ്രൈവർ മങ്ങാട് കരിക്കോട് മുണ്ടോലിൽ താഴതിൽ അഖിലിനെ (27) എക്സൈസും പിടികൂടി.
23ന് രാത്രി 10.30ഓടെ കാട്ടിൽമേക്കതിൽ ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജിന് സമീപം സംശയാസ്പദമായി കണ്ട വാഹനം പരിശോധിച്ചപ്പോഴാണ് വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ ലഹരിയുമായി ഹുസൈനും ജോസ്‌ഫിനും പിടിയിലായത്. ചവറ സ്റ്റേഷൻ ഇൻസ്‌പെക്ടർ യു.പി.വിപിൻകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജിബി, ജയപ്രകാശ്, എസ്.സി.പി.ഒ ഉഷ, സി.പി.ഒ മാരായ രതീഷ്, അനിൽ എന്നിവരാണ് ഇവരെ പിടികൂടിയത്.
നേരത്തെ 1.5 കി.ഗ്രാം കഞ്ചാവുമായി പിടിയിലായ അഫ്സൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത് അടുത്തിടെയായിരുന്നു. എക്‌സൈസ് ഇൻസ്‌പെക്ടർ നിഷാദ്, അഡി.എക്‌സൈസ് ഇൻസ്‌പെക്ടർ വിനോദ് ശിവറാം, അനിൽകുമാർ, സജീവ് കുമാർ, വിജു ജയകൃഷ്ണപ്പിള്ള, സുരേഷ് ബാബു എന്നിവരാണ് ഇയാളെ പിടികൂടിയത്. കൊട്ടാരക്കരയിൽ ആംബുലൻസ് ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അഖിലിനെ പടപ്പക്കര, കുണ്ടറ, മുളവന, പേരയം ഭാഗങ്ങളിൽ വില്പന നടത്താനായെത്തിച്ച ലഹരിയുമായി കുമ്പളത്ത് വച്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ബി.വിഷ്ണു, പ്രിവന്റീവ് ഓഫിസർമാരായ എം.മനോജ് ലാൽ, രഘു, സിവിൽ എക്‌സൈസ് ഓഫിസർമാരായ ശ്രീനാഥ്, അജിത്ത്, നിഥിൻ, ജൂലിയൻ ക്രൂസ്, മുഹമ്മദ് കാഹിൽ, ഡ്രൈവർ നിഷാദ് എന്നിവർ പിടികൂടുകയായിരുന്നു. ഇയാൾ ജില്ലയിലേക്ക് എം.ഡി.എം.എ എത്തിക്കുന്നവരിൽ മുഖ്യനാണ്. ആംബുലൻസ് വഴിയും ഇയാൾ എം.ഡി.എം.എ കടത്താറുണ്ടെന്നും എക്സൈസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |