ചാത്തന്നൂർ: കാർഷിക സംസ്കൃതി വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ചിറക്കരയിൽ ഇന്ന് കാർഷികമേളയും മരമടി മഹോത്സവവും നടക്കും. കേരള കർഷക സംഘം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് കാർഷികോത്സവം സംഘടിപ്പിക്കുന്നത്.
ഇന്ന് രാവിലെ 7 മുതൽ ചിറക്കര ക്ഷേത്ര മൈതാനിയിൽ ഉത്സവച്ചന്ത നടക്കും. കർഷകരുടെ ഉല്പന്നങ്ങൾ,കാർഷിക ഉപകരണങ്ങൾ എന്നിവയുടെ
പ്രദർശനവും വിപണനവും ഉണ്ടായിരിക്കും. ചിറക്കര ഏലയിൽ നടക്കുന്ന മരമടി മഹോത്സവത്തിൽ മേച്ചേരി കാളകളും കിടക്കാളകളും ഉൾപ്പെടെ 40 ജോഡി ഉരുക്കൾ പങ്കെടുക്കും. കാർഷികമേളയും മരമടി മഹോത്സവവും വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. മരമടി മഹോത്സവ കമ്മിറ്റി ചെയർമാൻ ബി.മധുസൂദനൻപിള്ള അദ്ധ്യക്ഷനായിരിക്കും. സി.പി.എം ഏരിയാകമ്മിറ്റി സെക്രട്ടറി കെ. സേതുമാധവൻ സമ്മാനദാനം നിർവഹിക്കും.
29 ന് വൈകിട്ട് കർഷക റാലിയും സമ്മേളനവും നടക്കും. ചിറക്കര മൂലക്കടയിൽ നിന്നാരംഭിക്കുന്ന റാലി ക്ഷേത്ര മൈതാനിയിൽ സമാപിക്കും. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കർഷക സംഘം ഏരിയാ പ്രസിഡന്റ് പി.കെ.ഷിബു അദ്ധ്യക്ഷനായിരിക്കും.
30ന് ഇ.എസ്. ജലാൽ നഗറിൽ നടക്കുന്ന കർഷക സംഘം പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എൻ.എസ്.പ്രസന്നകുമാർ ഉദ്ഘാടനം ചെയ്യും.
കർഷക സംഘം ഏരിയാ പ്രസിഡന്റ് പി.കെ ഷിബു, സെക്രട്ടറി സി.എം സുധീന്ദ്ര ബാബു, സംഘാടകസമിതി ചെയർമാൻ യു.എസ്. ഉല്ലാസ് കൃഷ്ണൻ , കൺവീനർ ആർ. അനിൽകുമാർ, മരമടി മഹോത്സവ കമ്മിറ്റി ചെയർമാൻ ബി മധുസൂദനൻപിള്ള, കൺവീനർ എസ്. വിനു കുമാർ എന്നിവർ
പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |