കൊല്ലം: ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ കാൽ വഴുതി പ്ലാറ്റ് ഫോമിൽ വീണ യുവതിയെ ട്രെയിന് അടിയിൽപ്പെടാതെ കോളേജ് വിദ്യാർത്ഥി രക്ഷപ്പെടുത്തി. മയ്യനാട് പാലവിളയിൽ സുരഭിയാണ് (35) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇവരുടെ മുഖത്തും കാലിനും മുറിവേറ്റു.
ജീവൻ രക്ഷിച്ച് പെട്ടെന്ന് മിന്നിമറഞ്ഞ വിദ്യാർത്ഥിക്കായി സന്നദ്ധസംഘടനകൾ തെരച്ചിൽ ആരംഭിച്ചു. ഇന്നലെ രാവിലെ 8.30 ഓടെ മയ്യനാട് ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലായിരുന്നു സംഭവം. സുരഭിയും മകൻ അഞ്ചാം ക്ളാസുകാരൻ റിഥിക്കുമായി മധുരയിൽ നിന്ന് മയ്യനാട്ടെ വീട്ടിലേക്ക് വിജയദശമി അവധിക്ക് എത്തിയതായിരുന്നു. ഇവർ ഏറെ നാളായി ഭർത്താവുമായി മധുരയിലാണ് താമസം.
കൈവശമുണ്ടായിരുന്ന ട്രോളി ബാഗുമായി പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങവെ ട്രെയിൻ മുന്നോട്ടെടുത്തു. ഒരു മിനിറ്റായിരുന്നു ട്രെയിൻ നിറുത്തിയത്. ഇറങ്ങാൻ താമസിച്ചതാണ് അപകട കാരണം. ഈ സമയം റിഥിക് ട്രെയിനിലായിരുന്നു. പ്ലാറ്റ് ഫോമിലേക്ക് മുഖമിടിച്ചു വീണതുകണ്ട കോളജ് വിദ്യാർത്ഥി ഉടൻ പ്ലാറ്റ് ഫോമിലേക്ക് വലിച്ചിട്ടു. സുരഭിയുടെ കാൽ പ്ലാറ്റ്‌ഫോമിനും ബോഗിക്കും ഇടയിലായിരുന്നു.
ബോധം നഷ്ടപ്പെട്ട സുരഭിയെ യാത്രക്കാർ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ട്രെയിനിൽ നിന്ന റിഥിക് ടി.ടി.ഇയെ വിവരം അറിയിച്ചു. കൊല്ലത്ത് എത്തിയ ട്രെയിനിൽ നിന്ന് റെയിൽവേ പൊലീസ് കുട്ടിയെ സ്റ്റേഷനിലേക്ക് മാറ്റി.
ബോധരഹിതയായതിനാൽ സുരഭയുടെ ബന്ധുക്കളെക്കുറിച്ച് ആദ്യം വിവരം ലഭിച്ചിരുന്നില്ല. ഇതിനിടെ ഇവർക്കൊപ്പം ഉണ്ടായിരുന്ന മകൻ ഒറ്റപ്പെട്ട് കാണുമെന്ന ആശങ്കയും ഉയർന്നു. അപകടം നടന്ന മയ്യനാട് റെയിൽവേ സ്റ്റേഷനിൽ സുരഭിയുടെ ഫോണും ബാഗും സൂക്ഷിച്ചിരുന്നു. ഇതിനിടെ ഫോണിലേക്ക് സുരഭിയുടെ അമ്മയുടെ ഫോൺ വിളി വന്നു. ഉടൻ വീട്ടുകാരെയും മധുരയിലുള്ള ഭർത്താവിനെയും വിവരം അറിയിച്ചു. വിവരമറിഞ്ഞ സുരഭിയുടെ മാതാവിന്റെ സഹോദരൻ കൊല്ലത്തെത്തി റിഥിക്കിനെ കൂട്ടിക്കൊണ്ട് സുരഭി ചികിത്സയിലുള്ള ആശുപത്രിയിലേക്ക് പോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |