കൊല്ലം: വടക്കാഞ്ചേരി വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ നിയമവിരുദ്ധമായി ഓടുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.
ആർ.ടി ഓഫീസുകളിൽ രജിസ്റ്റർ ചെയ്ത് പരിശോധന നടത്താത്ത വാഹനങ്ങൾ സർവീസ് നടത്തരുതെന്ന് വകുപ്പ് കർശന നിർദേശം നൽകി. കഴിഞ്ഞ ദിവസങ്ങളിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ടൂറിസ്റ്റ് ബസുകൾ വ്യാപകമായി പരിശോധിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിനോദ യാത്രാ ബസുകൾ ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമാണ് യാത്ര അനുവദിച്ചത്. പോളിടെക്നിക് വിദ്യാർത്ഥികളുമായെത്തിയ ബസിന് രേഖകളില്ലാതിരുന്നതിനാൽ അങ്കമാലി സ്വദേശിയുടെ ബസിന് തുടർയാത്ര അനുവദിച്ചില്ല.
മറ്റൊരു സ്കൂളിൽ നിന്നുള്ള യാത്രാ ബസിന്റെ സ്പീഡ് ഗവേർണറിലെ വേഗപരിധി 70 കിലോമീറ്ററിന് മുകളിലാണെന്ന് കണ്ടെത്തി. ഇത് മാറ്റിയ ശേഷമാണ് യാത്രാനുമതി നൽകിയത്.
ഉത്തരവിറങ്ങിയത് ജൂലായ് 7ന്
വിനോദയാത്ര പോകുന്ന ബസുകൾ വിവരം മുൻകൂട്ടി ആർ.ടി ഓഫീസുകളെ അറിയിക്കണമെന്ന് കഴിഞ്ഞ ജൂലായ് 7ന് മോട്ടോർ വാഹന വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാൽ പരിശോധന ശക്തമാക്കിയിരുന്നില്ല. വടക്കാഞ്ചേരി അപകടത്തെ തുടർന്ന് ഉത്തരവ് കർശനമാക്കിയിരിക്കുകയാണിപ്പോൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ് കൂടുതലായും സ്റ്റഡി ടൂർ നടത്തുന്നത്. ഇന്നലെ കൊല്ലത്ത് ഡപ്യൂട്ടി കമ്മിഷണർ കെ. ജോഷിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.
വിനോദയാത്രയ്ക്ക് പോകുന്ന ബസുകൾ ആർ.ടി ഓഫീസുകളിൽ രജിസ്റ്റർ ചെയ്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തണം. ഇതിന് വിപരീതമായ വാഹനങ്ങളിൽ കുട്ടികളെ വിനോദയാത്രയ്ക്ക് അയയ്ക്കരുത്.
ഡി. മഹേഷ്, ആർ.ടി.ഒ കൊല്ലം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |