കൊല്ലം: സ്‌കൂൾ സമയങ്ങളിൽ ടിപ്പർ, ചരക്ക് വാഹനങ്ങൾ നിരത്തുകളിൽ പാടില്ലെന്ന നിയമം ലംഘിച്ചതാണ് ഇന്നലെ മൈലക്കാടുണ്ടായ അപകടത്തിൽ അച്ഛനും മകളും അതിദാരുണമായി മരിക്കാനിടയാക്കിയത്.
ചാത്തന്നൂർ ജി.വി.എച്ച്.എസ്.എസിൽ പ്ലസ് ടുവിന് പഠിക്കുന്ന മകളെയുമായി രാവിലെ 8.20 ഓടെ ബൈക്കിൽ പോകുമ്പോഴായിരുന്നു ട്രെയിലർ ലോറി ഇരുവരുടെയും ജീവൻ കവർന്നത്.
പൂർണമായും ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത്തരത്തിൽ സംസ്ഥാനത്താകെ നിരവധി അപകടങ്ങളാണ് ദിവസവും ഉണ്ടാകുന്നത്. എന്നാൽ നടപടി സ്വീകരിക്കാനോ ഇടപെടാനോ മോട്ടോർ വാഹനവകുപ്പോ പൊലീസോ തയ്യാറായിട്ടില്ല. മൈലക്കാട് അപകടത്തെ തുടർന്ന് ഇനി കുറച്ചുകാലം ചരക്ക് വാഹനങ്ങളെ പരിശോധിക്കുമെങ്കിലും ഒന്നോരണ്ടോ ആഴ്ചയ്ക്ക് ശേഷം പതിവ് രീതി ആവർത്തിക്കും.
വിലക്കിന് പുല്ലുവില
രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 3 മുതൽ 5 വരെയുമുള്ള സ്‌കൂൾ സമയങ്ങളിൽ ടിപ്പർ, ടോറസ്, ചരക്കുവാഹനങ്ങൾ നിരത്തിലൂടെ സഞ്ചരിക്കരുത്
ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടം, മോട്ടോർ വാഹനവകുപ്പ്, ട്രാഫിക് എൻഫോഴ്‌സ്‌മെന്റ്, പൊലീസ് എന്നിവർക്ക് നിർദേശം നൽകിയിട്ടുണ്ട്
ആദ്യ നിയമലംഘനത്തിന് 7500 രൂപ പിഴ
ആവർത്തിച്ചാൽ ലൈസൻസ്, പെർമിറ്റ് റദ്ദാക്കാനും വകുപ്പ്
എന്നാൽ ഉദ്യോഗസ്ഥരിൽ പലരും കണ്ണടയ്ക്കുന്നു
പിഴ രസീതുമായി പാച്ചിൽ
ചരക്കുവാഹനങ്ങൾ ലോഡുമായി യാത്ര തുടങ്ങുന്നതിന് മുമ്പ് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പിഴയടയ്ക്കുന്ന ഏർപ്പാടുണ്ട്. പൊലീസ് ആവശ്യപ്പെട്ടില്ലെങ്കിൽ പോലും കൃത്യമായി ഇവരെത്തി പിഴയടച്ച് രസീത് കൈപ്പറ്റും. കുറഞ്ഞത് 500 രൂപയുടെ രസീത് വാങ്ങുന്ന ഇവർ ആ ദിവസം മുഴുവൻ ഈ രസീതിന്റെ ബലത്തിൽ തലങ്ങും വിലങ്ങും പായും. സ്റ്റേഷനിലെത്തി പിഴയീടാക്കുന്നതിനാൽ ചില പൊലീസ് ഉദ്യോഗസ്ഥർ ഇവർക്ക് ആവശ്യമായ സഹായവും ചെയ്യും.
സ്‌കൂൾ സമയത്ത് നിയന്ത്റിക്കണം
ടിപ്പർ, ചരക്ക്, ടോറസ് വാഹനങ്ങൾ
നിർമ്മാണ സാമഗ്രികളുമായി പോകുന്നവ
പുറത്തേക്ക് തള്ളി നിൽക്കുന്ന വസ്തുക്കളുമായി പോകുന്നവ
പ്രധാനപാതകളിലെ ലോഡ് ഇറക്കൽ
കേബിൾ ടി.വി, ഒപ്ടിക്കൽ ഫൈബർ അറ്റകുറ്റപ്പണി
വാഹനങ്ങളുടെ അമിതവേഗത, അനാവശ്യ തിടുക്കം
പരിശോധന പ്രഹസനമാകുന്നതാണ് അപകടങ്ങൾ ആവർത്തിക്കാൻ കാരണം. നിരത്തുകളെ കുരുതിക്കളമാക്കുന്ന നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
രക്ഷിതാക്കൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |