.
കൊല്ലം: വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലമായ മൺറോത്തുരുത്തിൽ റെയിൽവേ ഓവർ ബ്രിഡ്ജിനായുള്ള കാത്തിരിപ്പ് നീളുന്നു. ട്രാക്ക് മുറിച്ച് കടന്ന് അപകടങ്ങളും മരണങ്ങളും വർദ്ധിക്കുമ്പൊഴും നടപടിയെടുക്കേണ്ടവക്ക് അനക്കമൊന്നുമില്ല. മൺറോത്തുരുത്തിനെ കീറിമുറിച്ചാണ് റെയിൽവേ ലൈൻ കടന്നു പോകുന്നത്. റെയിൽവേ ട്രാക്കിന്റെ മറുകരയിലുളള പട്ടംതുരുത്ത് പടിഞ്ഞാറ് പ്രദേശങ്ങളിലുളളവർക്ക് രാത്രിയായാലും പകലായാലും ട്രാക്ക് മുറിച്ചു കടക്കുകയേ നിവർത്തിയുളളു. പെരിങ്ങാലം, കിടപ്രം, കൺട്രംങ്കാണി തുടങ്ങിയ നൂറുകണക്കിന് പ്രദേശ വാസികൾക്കായി ഒരു ലെവൽക്രോസ് ഇല്ലാത്തതും അപകട ഭീഷണി വർദ്ധിപ്പിക്കുന്നു.റെയിൽവേ ലൈനിന്റെ ഇരു വശങ്ങളിലുമുള്ളവർക്ക് പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, വില്ലേജ്, സ്കൂൾ, ആരാധനാലയങ്ങൾ ,കെ.ടി.ഡി.സി ഗസ്റ്റ് ഹൗസ് തുടങ്ങി ഏത് സ്ഥാപനങ്ങളിൽ പോകാനും പാളം മുറിച്ചു കടക്കണം.
അവഗണനയിൽ സ്റ്രേഷൻ
ആറ് പതിറ്റാണ്ട് മുൻപ് ഹാൾട്ട് സ്റ്റേഷനായി ആരംഭിച്ച മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷനിൽ നാളിതു വരെ ഒരു വികസനവും ഉണ്ടായിട്ടില്ല. ആകെയുളളത് ഒരു ചെറിയ മുറിയും ഉയരം കുറഞ്ഞ രണ്ട് പ്ളാറ്റ് ഫോമും മാത്രം. വളരെ കുറച്ച് ട്രെയിനുകൾക്ക് മാത്രമാണ് സ്റ്റോപ്പുള്ളത്. മലബാർ എക്സ്‌പ്രസിന് രാവിലെയും വൈകിട്ടും സ്റ്റോപ്പുണ്ടായിരുന്നെങ്കിലും കാലക്രമേണ അതും നിറുത്തി.പ്ളാറ്റ് ഫോമിന്റെ നീളക്കുറവ് കാരണമാണ് മലബാറിന്റെ സ്റ്റോപ്പ് നിറുത്തിയത്. സ്റ്റേഷൻ വികസനത്തിന് നിരവധി പദ്ധതികളാവിഷ്കകരിച്ചെങ്കിലും ഒന്നും നടപ്പായില്ല.
പ്ളാറ്റ് ഫോമുകളെ ബന്ധിപ്പിച്ച് ഫുട് ഓവർ ബ്രിഡ്ജ് ഇല്ല.
ട്രാക്ക് മുറിച്ച് കടക്കുമ്പോളുണ്ടാകുന്ന അപകടം പതിവ്.
ടിക്കറ്റ് വിതരണം കമ്പ്യൂട്ടർവത്കരിച്ചിട്ടില്ല.
ട്രാക്ക് ഉയർത്തുക, പ്ളാറ്റ് ഫോമിന്റെ നീളം വർദ്ധിപ്പിക്കുക എന്നവ പ്രധാന ആവശ്യങ്ങൾ
'റെയിൽവേയുടെ തുടർച്ചയായ അവഗണന നേരിടുന്ന സ്ഥലമാണ് മൺറോത്തുരുത്ത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം നിഷേധിച്ചാണ് റെയിൽവേ ട്രാക്ക് കടന്നു പോകുന്നത്. ഇത് ജനങ്ങളോടുളള നീതി നിഷേധമാണ് അടിയന്തര നടപടി വേണം'
ബി. രവികുമാർ
കയർ വർക്കേഴ്സ് യൂണിയൻ ( സി.ഐ.ടി.യു.)
കുണ്ടറ ഏരിയാ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |