കൊല്ലം: അഷ്ടമുടി കായലിലെ മണൽ ദേശീയപാത വികസനത്തിന് നൽകാൻ ഏകദേശ ധാരണയായി. ഇതിനായി മണ്ണിന്റെ നിലവാരം, വില, ഓരോ പ്രദേശത്ത് നിന്നും പരമാവധി ഡ്രഡ്ജ് ചെയ്തെടുക്കാവുന്ന മണ്ണിന്റെ അളവ് എന്നിവ സംബന്ധിച്ച് പഠനം നടത്താൻ സർക്കാർ നിർദേശം നൽകി.
കാവനാട്, മങ്ങാട്, ദളവാപുരം, സാമ്പ്രാണിക്കോടി എന്നിവിടങ്ങളിലാകും ആദ്യഘട്ട ഡ്രഡ്ജിംഗ്. ഈ സ്ഥലങ്ങൾ ദേശീയപാത അതോറിറ്റിക്ക് കൈമാറും. അവർ നിലവിൽ ദേശീയപാത വികസനത്തിന്റെ കരാറെടുത്തിരിക്കുന്ന കമ്പിനികൾക്ക് തന്നെ ഡ്രഡ്ജിംഗ് കൈമാറാനാണ് സാദ്ധ്യത.
ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗമാകും ഡ്രഡ്ജ് ചെയ്യാവുന്ന അളവ് കണ്ടെത്തുക. വിവിധ വകുപ്പുകളിലെ പ്രതിനിധികളടങ്ങുന്ന സംഘമാണ് വിവിധ തരത്തിലുള്ള മണ്ണിന്റെ ഏകദേശ വിലനിലവാരം തയ്യാറാക്കുക. പിന്നീട് ദേശീയപാത അതോറിറ്റിയുമായി ചർച്ച നടത്തി വില അന്തിമമാക്കും. രണ്ട് മാസത്തിനുള്ളിൽ ഡ്രഡ്ജിംഗ് ആരംഭിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.
ഡ്രഡ്ജിംഗ് പദ്ധതിയുമായി ദേശീയപാത അതോറിറ്റി
ഡ്രഡ്ജിംഗ് നടത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം
ദേശീയപാത വികസനത്തിന് ആവശ്യമായ മണ്ണ് ലഭിക്കുന്നില്ല
അഷ്ടമുടി കായലിലെ ഡ്രഡ്ജിംഗ് കൈമാറിയാൽ മണ്ണിന് പണം നൽകാമെന്ന് ദേശീയപാത അതോറിറ്റി
നിർദേശം ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ചു
സർക്കാർ തലത്തിൽ ഇടപെടൽ വന്നതോടെ ഫയലുകൾ അനങ്ങി
പദ്ധതി വിജയകരമായാൽ കൂടുതൽ സ്ഥലങ്ങളിലെ ഡ്രഡ്ജിംഗ് കൈമാറും
ജലഗതാഗതത്തിനും ഗുണകരം
അഷ്ടമുടി കായലിലെ ഡ്രഡ്ജിംഗ് ജലഗതാഗതത്തിന് ഗുണകരമാകും. ഫൈബർ ബോട്ടുകൾക്ക് കുറഞ്ഞത് ഒരു മീറ്റർ ആഴവും സ്റ്റീൽ ബോട്ടുകൾക്ക് 1.5 മീറ്റർ ആഴവും സുഗമ സഞ്ചാരത്തിന് വേണം. എന്നാൽ അഷ്ടമുടി കായലിന്റെ നടുഭാഗങ്ങളിൽ പലയിടത്തും 0.75 മീറ്റർ ആഴമേയുള്ളു. .50 മീറ്റർ താഴെ ആഴമുള്ള സ്ഥലങ്ങളുമുണ്ട്. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ ട്രയലിൽ മൺ തിട്ടകളിൽ തട്ടി ടൂറിസം വകുപ്പിന്റെ സീ അഷ്ടമുടി ബോട്ടിന്റെ ഷാഫ്ട് കഴിഞ്ഞ ദിവസം തകരാറിലായിരുന്നു. ആഴക്കുറവ് കാരണം ജലഗതാഗത വകുപ്പ് കൊല്ലത്ത് നിന്നും കൊച്ചിയിലേക്ക് ആരംഭിക്കാനിരുന്ന നൈറ്റ് ക്രൂയിസ് ബോട്ട് സർവീസും ഉപേക്ഷിച്ചിരുന്നു.
ചെളി, മണ്ണ് എന്നിവയേക്കാൾ മത്സ്യത്തൊഴിലാളികൾ ഉപേക്ഷിക്കുന്ന വല, ഒഴുകിവരുന്ന തടി, പ്ലാസ്റ്റിക് എന്നിവയാണ് ബോട്ടുകൾക്ക് പ്രശ്നം സൃഷ്ടിക്കുന്നത്.
വാട്ടർ അതോറിട്ടി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |