കൊല്ലം: നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി സ്കൂൾ സമയത്തും നിരത്തുകളിൽ ടിപ്പർ ലോറികൾ പായുന്നു. പൊലീസും മോട്ടോർ വാഹന വകുപ്പും ഇതിന് നേരെ കണ്ണടയ്ക്കുകയാണ്. കൊട്ടാരക്കര, പുത്തൂർ പ്രദേശങ്ങളിൽ യാതൊരു നിയന്ത്രണവുമില്ലാത്ത വിധം ടിപ്പർ ലോറികൾ പായുകയാണ്. വിദ്യാർത്ഥികൾ കൂട്ടമായി കടന്നുപോകുമ്പോഴും ലോറികൾ വേഗത കുറയ്ക്കാറില്ല. ഏത് നിമിഷവും അപകടത്തെ പ്രതീക്ഷിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. പാറ, മണ്ണ് എന്നിവ കൊണ്ടുപോകുന്നതിനാണ് കൂടുതലും ടിപ്പർ ലോറികൾ നിരത്തിലിറങ്ങുന്നത്. താലൂക്കിൽ വലിയ തോതിൽ മണ്ണെടുപ്പ് നടക്കുന്നതിനാൽ ടിപ്പറുകൾക്ക് ചാകരക്കാലമാണ്. അതുകൊണ്ടുതന്നെ നിയന്ത്രണങ്ങളെ വകവയ്ക്കാറില്ല.
വേണ്ടത്ര ഉദ്യോഗസ്ഥരില്ല
മണ്ഡലക്കാലം തുടങ്ങിയതിനാൽ നിരത്തിലെ പരിശോധനകൾക്ക് വേണ്ടത്ര പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരില്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് കൂടുതൽ അനധികൃത മണ്ണ് കടത്ത് നടത്തുന്നതും. വിദ്യാലയങ്ങളിലേക്ക് കുട്ടികളെത്തുന്ന രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 3 മുതൽ 5 വരെയും ടിപ്പർ ലോറികൾക്ക് നിരത്തിൽ നിയന്ത്രണം വേണമെന്നതാണ് പൊതു ആവശ്യം. രണ്ട് നേരമായി ദിവസം രണ്ട് മണിക്കൂർ പൂർണമായും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് ഇപ്പോൾ തീർത്തും ലംഘിക്കുകയാണ്.
ദുരന്തങ്ങൾക്ക് കാത്തിരിക്കുന്നു
മണ്ണും പാറയും കൊണ്ടുപോകുന്ന ടിപ്പർ ലോറികൾ നിശ്ചയിച്ചിട്ടുള്ള പരിധിയിൽ കൂടുതൽ ലോഡ് കയറ്റുന്നതായും പരാതികളുണ്ട്. ഇവ സുരക്ഷിതമല്ലാത്ത നിലയിലാണ് കൊണ്ടുപോകുന്നത്. റോഡിലേക്ക് തെറിച്ചുവീഴുന്ന സംഭവങ്ങളുമുണ്ട്. വലിയ ദുരന്തങ്ങൾ നടക്കുംവരെയും അധികൃതർ കണ്ണടച്ചിരിക്കുന്ന പതിവ് രീതി അവസാനിപ്പിക്കണമെന്നാണ് പൊതു ആവശ്യം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കൊക്കെ കൃത്യമായി പടി നൽകുന്നുണ്ടെന്നും അതുകൊണ്ടാണ് നിരത്തിൽ പരിശോധനകൾ നിലച്ചതെന്നും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |