കൊല്ലം: നിർമ്മാണം അനിശ്ചിതമായി നീണ്ട് ജനജീവിതം ദുസഹമായ കല്ലുപാലം ഉദ്ഘാടനത്തിനായി ഒരുങ്ങുന്നു. പാലത്തിന്റെ നിർമ്മാണം ഏതാണ്ട് അവസാനഘട്ടത്തിലെത്തി. ജനുവരി ആദ്യം ഉദ്ഘാടനം നടക്കുമെന്നാണ് പ്രതീക്ഷ. പാലത്തിന്റെയും സംരക്ഷണ ഭിത്തിയുടെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണം പൂർത്തിയായി. ടാറിംഗ് ജോലികൾ തിങ്കളാഴ്ച ആരംഭിക്കും.
നിർമ്മാണം നീണ്ടതിനെ തുടർന്ന് ആദ്യ കരാറുകാരനെ ഒഴിവാക്കി പുതിയ കരാറുകാരനെ ഏല്പിച്ച ജോലികൾ 70 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എം.മുകേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വിലയിരുത്തി. നിർമ്മാണ പ്രവർത്തനങ്ങളിൽ എം.എൽ.എ തൃപ്തി രേഖപ്പെടുത്തി. വൈകാതെ പാലം സഞ്ചാരത്തിനായി തുറന്നു നൽകുമെന്ന് എം.എൽ.എ അറിയിച്ചു. ഇൻലാൻഡ് നാവിഗേഷൻ ഡയറക്ടർ അരുൺ.കെ.ജേക്കബ്, എക്സിക്യൂട്ടീവ് എൻജിനീയർ
എ.നദീർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജോയ് ജനാർദ്ദനൻ, അസിസ്റ്റന്റ് എൻജിനീയർ എം.ജി.ജിജികുമാരി, കോൺട്രാക്ടർ സണ്ണി എബ്രഹാം തുടങ്ങിയവർ എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.
തുടങ്ങിയത് 2020ൽ
2020ലാണ് പ്രധാന വ്യാപാര കേന്ദ്രമായ ലക്ഷ്മി നടയെയും കൊല്ലം നഗരത്തെയും ബന്ധിപ്പിക്കുന്ന കൊല്ലം തോടിന് കുറുകെ ഉണ്ടായിരുന്ന പഴയ പാലം പൊളിച്ച് പുതിയത് നിർമ്മിക്കുന്ന ജോലികൾ തുടങ്ങിയത്. 5.25 കോടി രൂപയായിരുന്നു കരാർ തുക. കൊവിഡ് കാരണം മുടങ്ങിയ ആദ്യ ഘട്ട നിർമ്മാണം അതിനു ശേഷവും അനിശ്ചിതമായി നീണ്ടതോടെ കരാറുകാരനെ ഒഴിവാക്കി. അതിനിടെ പാലത്തിന്റെ ജോലികൾ മാത്രം പൂർത്തിയാക്കിയിരുന്നു. പുതിയ കരാർ കാലാവധി 2023 മെയ് വരെയായിരുന്നു.
വലഞ്ഞത് വ്യാപാരികൾ
കല്ലുപാലത്തിന്റെ നിർമ്മാണം ആരംഭിച്ചതു മുതൽ ദുരിതം മുഴുവൻ വ്യാപാരികൾക്കായിരുന്നു.നിർമ്മാണം നീണ്ടതിലൂടെ നഗരത്തിലെ ഏറ്റവും പ്രധാന വ്യാപാര കേന്ദ്രമായ ലക്ഷ്മി നടയിലെ കടകൾ ഒന്നൊന്നായി ഷട്ടറിട്ട് തുടങ്ങി. ഏതാണ്ട് 37 വ്യാപാര സ്ഥാപനങ്ങളാണ് നാല് വർഷം കൊണ്ട് അടച്ചു പൂട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |