കൊല്ലം: രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ഫെഡറൽ ഘടനയ്ക്കും വെല്ലുവിളിയായി വൈവിദ്ധ്യങ്ങളെ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സി.കേശവൻ സ്മാരക ടൗൺഹാളിൽ ഭരണഘടനാ സാക്ഷരതാ ജില്ലയായി കൊല്ലത്തെ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാനാത്വത്തിൽ ഏകത്വം നമ്മുടെ ദേശീയ പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന കാഴ്ചപ്പാടാണ്. നാനാത്വം ഇല്ലാതായാൽ രാജ്യത്തിന്റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാക്കും.
മതനിരപേക്ഷതയിലൂന്നിയുള്ള ജീവിതമാണ് ഭരണഘടനാപരം. എന്നാൽ ഈ സുപ്രധാന മൂല്യത്തിന് വ്യതിയാനങ്ങൾ വരുന്നത് ഗൗരവമായി കാണണം. ഏതെങ്കിലും മതം മറ്റൊന്നിന് മുകളിലോ താഴെയോ അല്ല. മതവിശ്വാസത്തിന് സ്വാതന്ത്ര്യമുള്ളപ്പോൾ തന്നെ വിശ്വസിക്കാതെ ജീവിക്കാനും കഴിയും. മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ് ഭൂരിപക്ഷമെന്നതാണ് യാഥാർത്ഥ്യം.
ശാസ്ത്രചിന്തയും യുക്തിബോധവും വളർത്താൻ ശ്രമങ്ങളുണ്ടാകണം. അന്ധവിശ്വാസവും അനാചാരങ്ങളും തിരികെ കൊണ്ടുവരാൻ ശ്രമം നടക്കുമ്പോൾ ഉറച്ച നിലപാടോടുകൂടിയ പുരോഗമനപരമായ സമീപനം സ്വീകരിക്കണം. ഫെഡറൽ സംവിധാനത്തിന് തകർച്ച നേരിട്ടുകൂടാ. അതുപോലെ വൈവിദ്ധ്യങ്ങളെ വെല്ലുവിളിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. ഇതിനെല്ലാമെതിരെ നിലകൊള്ളാൻ ഭരണഘടനാമൂല്യങ്ങൾ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷതയും സാമൂഹ്യഅന്തരീക്ഷവും മെച്ചപ്പെടുത്താൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാണ് ജില്ലയുടെ സമ്പൂർണ സാക്ഷരതാ പദവിയെന്ന് അദ്ധ്യക്ഷനായ മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. മന്ത്രി ജെ.ചിഞ്ചുറാണി, മേയർ പ്രസന്ന ഏണസ്റ്റ്, എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ എം.നൗഷാദ്, കോവൂർ കുഞ്ഞുമോൻ, ഡോ.സുജിത്ത് വിജയൻപിള്ള, പി.എസ്.സുപാൽ, സി.ആർ.മഹേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയൽ, ജില്ലാ കളക്ടർ അഫ്സാന പർവീൺ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാൽ, മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ, ജില്ലാ ആസൂത്രണ സമിതിയിലെ സർക്കാർ പ്രതിനിധി എം.വിശ്വനാഥൻ, കില ഡയറക്ടർ ജോയ് ഇളമൺ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |