ചാത്തന്നൂർ : മതിയായ സുരക്ഷയില്ലാതെ പുരോഗമിക്കുന്ന ദേശീയപാത നവീകരണം അപകടങ്ങൾക്ക് സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഓട നിർമ്മാണവും സർവീസ് റോഡ് നിർമ്മാണവുമാണ് ഇപ്പോൾ അതിവേഗം പുരോഗമിക്കുന്നത്. ഇതിനായി പല ഭാഗത്തും കുഴികളെടുക്കുകയും മണ്ണെടുത്ത് മാറ്റുകയും ചെയ്തിട്ടുണ്ട്. റോഡിന് കുറുകെയുള്ള കലുങ്ക് നിർമ്മാണവും നടക്കുന്നുണ്ട്.
റോഡിലെ കുഴികളും മണ്ണെടുത്തു മാറ്റിയതിലൂടെ താഴ്‌ന്ന പ്രദേശങ്ങളുമാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. ഇത്തരം സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളോ റിഫ്ലക്ടറുകളോ സ്ഥാപിച്ചിട്ടില്ല. ഇതുകാരണം കുഴികളും താഴ്ന്നയിടങ്ങളും പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. രാത്രി യാത്രക്കാരാണ് ഇതുകാരണം ഏറെ ബുദ്ധിമുട്ടുന്നത്.
സർവീസ് റോഡും ഓടയും നിർമ്മിക്കുന്നതിനായി പല ഭാഗത്തും നിലവിലെ റോഡ് മാറ്റി താത്ക്കാലിക റോഡ് നിർമ്മിക്കുന്നുണ്ട്. ഈ സ്ഥലങ്ങളിൽ നിലവിലെ റോഡിനോട് ചേർന്ന് മണ്ണിട്ടുയർത്തിയിട്ടുമുണ്ട്. ഇത്തരം സ്ഥലങ്ങളിൽ മണ്ണ് ഉറപ്പിക്കാത്തതിനാൽ വശത്തേയ്ക്ക് തിരിക്കുന്ന വാഹനങ്ങൾ നിയന്ത്രണം തെറ്റി അപകടങ്ങൾക്ക് സാദ്ധ്യതയുണ്ട്.
പകൽ കനത്ത ചൂടായതിനാൽ വൈകുന്നേരത്തിന് ശേഷമാണ് ഏറ്റവും കൂടുതൽ ജോലികൾ നടക്കുന്നത്. പ്രത്യേകിച്ച് ഓടയുടെ കമ്പികെട്ടും കോൺക്രീറ്റും. ഈ ജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് റിഫ്ലക്ടർ രീതിയിലുള്ള വസ്ത്രങ്ങളോ യൂണിഫോമോ അടിയന്തരമായി വിതരണം ചെയ്യണമെന്നതും നാട്ടുകാരുടെ ആവശ്യമാണ്. ജോലിക്കാർ ഏറെയും അന്യസംസ്ഥാന തൊഴിലാളികളാണ്. ഇവർ റോഡിൽ പണിയെടുക്കുമ്പോൾ വാഹനയാത്രക്കാർക്ക് ഇവരെ തിരിച്ചറിയാൽ റിഫ്ലക്ടർ നിറമുള്ള വസ്ത്രങ്ങൾ ഉപകരിക്കും. ചിലതൊഴിലാളികൾ ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നുണ്ട്.
അമിതവേഗം, പൊടി പൂരം
ദേശീയപാത നവീകരണം നടക്കുകയാണെങ്കിലും നിലവിലെ റോഡിലൂടെയുള്ള വാഹനങ്ങളുടെ വേഗത നിയന്ത്രിച്ചിട്ടില്ല. അതിനാൽ പഴയതു പോലെ തന്നെ അമിത വേഗതയിലാണ് വാഹനങ്ങളുടെ പാച്ചിൽ. ഇത്തരം വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ നടപടിയുണ്ടാകണം.
റോഡ് നിർമ്മാണം നടക്കുന്നിടത്ത് പൊടിശല്യവും രൂക്ഷമാണ്. മണ്ണിട്ട് ഉയർത്തിയ ഭാഗങ്ങളിലൂടെയും സർവീസ് റോഡിന് തയാറാക്കിയിട്ടുള്ള സ്ഥലത്തു കൂടിയും വാഹനങ്ങൾ പോകുന്നുണ്ട്. ഉറപ്പിച്ചിട്ടില്ലാത്ത മണ്ണിലൂടെ വാഹനങ്ങൾ പോകുമ്പോഴുണ്ടാകുന്ന
പൊടിശല്യം വശങ്ങളിലെ താമസക്കാരെയും വ്യാപാരികളെയും വഴിയാത്രക്കാരെയും വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്.
.......................................................................................................
അപകടങ്ങൾ ഒഴിവാക്കാനും കാൽനടയും വാഹനയാത്രയും സുഖകരമാക്കാനും
അധികാരികൾ അടിയന്തരമായി ഇടപെടണം
വി.സണ്ണി, എൽ.സി സെക്രട്ടറി, ചാത്തന്നൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |