ആധുനിക അറവുശാല ഇപ്പോൾ 'ചവറുശാല '
കോട്ടയം : മൂന്നുകോടി മുടക്കി നിർമ്മിച്ചതാണ്. ഉദ്ഘാടനവും കെങ്കേമമായി നടത്തി. പക്ഷേ, ചവറുശാലയാകാനാണ് കോടിമതയിലെ ആധുനിക അറവുശാലയുടെ വിധി. ഇപ്പോൾ ഇവിടെ നടക്കുന്നത് ഹരിത കർമ്മസേനയുടെ പ്ളാസ്റ്റിക് മാലിന്യങ്ങളുടെ വേർതിരിക്കൽ. ഇതോടൊപ്പം മറ്റ് മാലിന്യങ്ങൾ കൂടി ഇവിടേക്ക് അലക്ഷ്യമായി വലിച്ചെറിയാൻ തുടങ്ങിയതോടെ മൂക്കുപൊത്തി ഇതുവഴി സഞ്ചരിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. 2008 ലാണ് കോടിമത പച്ചക്കറി ചന്തയ്ക്ക് സമീപം 30 സെന്റ് സ്ഥലത്ത് അറവുശാല നിർമ്മാണം ആരംഭിച്ചത്. കേന്ദ്രസർക്കാർ പദ്ധതിയനുസരിച്ച് ഒരു കോടി രൂപ അനുവദിച്ചിരുന്നു. സാമ്പത്തിക വർഷം നിർമാണം പൂർത്തിയാക്കാത്തതിനാൽ പണം പിൻവലിച്ചു. വിവിധ ഘട്ടങ്ങളിലായി മൂന്നു കോടി രൂപ മുടക്കിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. ആധുനിക ഉപകരണങ്ങൾ അടക്കം ക്രമീകരിച്ച അറവുശാല 2020 ൽ ഉദ്ഘാടനം ചെയ്തെങ്കിലും മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിക്കാത്തതിനാൽ തുറന്നു കൊടുക്കാനായില്ല. ബോർഡ് പറഞ്ഞ നിബന്ധനകൾ ഒരുക്കാൻ നഗരസഭയും തയ്യാറായില്ല.
തുറന്നാൽ നല്ല ഇറച്ചി കഴിക്കാം
അറവുശാല തുറക്കാതായതോടെ നല്ല ഇറച്ചി ലഭിക്കാനുള്ള സാദ്ധ്യതയും കുറഞ്ഞു. ഒരാഴ്ച നഗരത്തിൽ മാത്രം നാലായിരം കിലോ ബീഫ് വേണമെന്നാണ് കണക്ക്. ഇതിന്റെ ഗുണമേന്മ പരിശോധനയുമില്ല. വഴിയോരങ്ങളിൽ അറവുമാടുകളെ കശാപ്പ് ചെയ്ത് വില്പന നടക്കുകയാണ്. ഇറച്ചിയുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനോ കശാപ്പുശാലയിൽ ഒരുക്കേണ്ട അത്യാവശ്യം സൗകര്യങ്ങളോ ഇവിടങ്ങളിലില്ല. ഇതിന് പരിഹാരമെന്ന നിലയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ മാടുകളെ കശാപ്പ് ചെയ്യാനും ആധുനിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനുമുള്ള സാഹചര്യമാണ് കോടിമതയിലെ അറവുശാല തുറക്കാതെ വന്നതോടെ ഇല്ലാതായത്.
നാശത്തിന്റെ വക്കിൽ
ഉപകരണങ്ങളെല്ലാം തുരുമ്പെടുത്തു നശിച്ചു
മുൻവശത്തെ തറനിരപ്പ് ഇടിഞ്ഞുതാഴ്ന്നു
ഭിത്തികൾക്ക് വിള്ളൽ, പാരപ്പിറ്റിന് തകരാർ
കെട്ടിട സുരക്ഷയെ ബാധിക്കില്ലെന്ന് വാദം
''2024 നവംബറിൽ എട്ടു മാസത്തിനുള്ളിൽ അറവുശാല തുറക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ട് പതിനെട്ട് മാസം കഴിഞ്ഞു. ഇതിനെതിരേ മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ കോടതി അലക്ഷ്യത്തിന് പരാതി നൽകി.
-മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ
2008ൽ നിർമ്മാണം