വാഹനാപകടത്തിൽ പരിക്കേറ്റ സഹോദരങ്ങൾക്ക് 22 ലക്ഷം രൂപ നഷ്ടപരിഹാരം
കോട്ടയം: വാഹനാപകടത്തിൽ പരിക്കേറ്റ നഴ്സിനും സഹോദരനും ഇരുപത്തിരണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവായി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ദിവ്യ എസ്.ഗോപിനാഥും ഇയാളുടെ സഹോദരൻ ശിവപ്രസാദ് എസ്.ഗോപിനാഥും സമർപ്പിച്ച ഹർജികളിലാണ് ട്രൈബ്യൂണൽ ജഡ്ജി പ്രസൂൺ മോഹൻ വിധി പറഞ്ഞത്. 2022 മെയ് 20ന് രാവിലെ 11.10 ഓടെ പൂവത്തുമ്മൂട് സംക്രാന്തി റോഡിലായിരുന്നു അപകടം. ദിവ്യയും സഹോദരനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ അമിതവേഗതയിലെത്തിയ മറ്റൊരു സ്കൂട്ടർ ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ടു വാഹനങ്ങളിലെയും യാത്രക്കാർക്കും പരിക്കേറ്റു. ദിവ്യയുടെ പരിക്കുകൾ ഗുരുതരമായിരുന്നു. ദിവ്യക്ക് പലിശയും കോടതി ചിലവും സഹിതം 21 ലക്ഷം രൂപയും ഇയാളുടെ സഹോരന് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി ഇൻഷുറൻസ് കമ്പനി നൽകണം. എതിർ വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം 30 ദിവസങ്ങൾക്കകം നൽകേണ്ടത്. ഹർജിക്കാർക്ക് വേണ്ടി അഡ്വ.പി.രാജീവ് കോടതിയിൽ ഹാജരായി.