രക്ഷാപ്രവർത്തകനായെത്തി ആഭരണം കവർന്നു, പ്രതി അറസ്റ്റിൽ

Monday 25 May 2026 11:39 PM IST

പാലാ: പാലായിൽ നിന്നുള്ള തീർത്ഥാടകസംഘത്തിൽപ്പെട്ട രണ്ട് വനിതകൾ കുടജാദ്രിയിൽ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനത്തിനെത്തി സ്ത്രീകളിൽ ഒരാളുടെ സ്വർണ്ണാഭരണങ്ങൾ കവർന്നയാളെ കൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവസ്ഥലത്ത് മരിച്ച പയപ്പാർ പടിഞ്ഞാറെ നെല്ലിത്താനത്ത് ജ്യോതി ബിജുവിന്റെ (44) മോതിരം, മാല, ചെയിൻ എന്നിവയുൾപ്പെടെ രണ്ട് പവനിൽപരം ആഭരണങ്ങൾ മോഷ്ടിച്ച കൊല്ലൂർ കല്യാണിഗുഡ്ഡെയിൽ ഹേമന്തിനെ (40)യാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ആഭരണങ്ങൾ പിടിച്ചെടുത്തു.

കഴിഞ്ഞ മേയ് 17നായിരുന്നു കൊല്ലൂർ ഡാലിയിൽ വാഹനാപകടമുണ്ടായത്. ജ്യോതി ബിജുവിനെ കൂടാതെ ആശുപത്രിയിൽ വച്ച് ആര്യ അനൂപും (27) മരിച്ചു. ജ്യോതിയെയും ആര്യയെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് ഇയാൾ ആഭരണങ്ങൾ കവർന്നത്. കൊല്ലൂർ കേരള സമാജം വൈസ് പ്രസിഡന്റ് ശ്രീകുമാറിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കുന്ദാപൂർ സബ് ഡിവിഷൻ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് എച്ച്.ഡി. കുൽക്കർണി, ബൈന്ദൂർ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ശിവകുമാർ,കൊല്ലൂർ സബ് ഇൻസ്‌പെക്ടർ വിനയ എം. കോർലഹള്ളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചതോടെയാണ് പ്രതി കുടുങ്ങിയത്.