മഴക്കാല പൂർവ മുന്നൊരുക്കം തൃപ്തികരം
കോട്ടയം: മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ കോട്ടയത്ത് തൃപ്തികരമാണെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന മഴക്കാലപൂർവ അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ വികസന പ്രവർത്തനങ്ങൾക്ക് എല്ലാ വകുപ്പുകളുടെയും സഹകരണം അനിവാര്യമാണെന്നും മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പുനരാരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒൻപത് നിയമസഭാ മണ്ഡലങ്ങൾക്കും തുല്യ പരിഗണന ഉറപ്പാക്കി വികസനം കൈവരിക്കാൻ സർക്കാരിന്റെ പിന്തുണ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാനതല യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാതല അവലോകന യോഗം ചേർന്നത്. മുപ്പത് വകുപ്പുകളുടെ തയ്യാറെടുപ്പുകളാണ് യോഗത്തിൽ വിലയിരുത്തിയത്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കുടിശിക സംബന്ധിച്ച പരാതികൾക്ക് ശാശ്വത പരിഹാരം കാണാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും നിലവിലുള്ള കുടിശിക തീർക്കുന്നതിനൊപ്പം ഭാവിയിൽ കുടിശിക വരാതിരിക്കാനുള്ള നടപടികളും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. പ്രകൃതിക്ഷോഭത്തിൽ വീടും കൃഷിയും നഷ്ടപ്പെട്ടിട്ടും നഷ്ടപരിഹാരം ലഭിക്കാത്തവരുടെ പ്രശ്‌നം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു കെ.ബിനിമോൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു.
നടപ്പിലാക്കുന്ന നിർദേശങ്ങൾ സ്‌കൂൾ കോളേജ് എന്നിവയുടെ മുന്നിലെ റോഡുകളിൽ സീബ്രാ ലൈനുകൾ അടയാളപ്പെടുത്തണം. സ്‌കൂൾ മേഖല ബോർഡുകൾ നശിച്ചിട്ടുണ്ടെങ്കിൽ അടിയന്തരമായി പുതുക്കി സ്ഥാപിക്കണം. അപകടഭീഷണിയുള്ള മരങ്ങളും കൊമ്പുകളും മുറിച്ചുനീക്കണം അനധികൃത പാറമട മേഖലകളിൽ റവന്യൂ, പൊലീസ്, പഞ്ചായത്ത് വകുപ്പുകൾ ചേർന്ന് പരിശോധന നടത്തണം. പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കണം. സ്‌കൂൾ സമയങ്ങളിൽ ഭാരവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം.