കല്ലറ : മോഹന വാഗ്ദാനങ്ങൾ വിശ്വസിച്ച് നീണ്ടൂരിൽ എണ്ണപ്പന കൃഷി ചെയ്തവർ അക്ഷരാർത്ഥത്തിൽ വെള്ളത്തിലായി. എണ്ണപ്പനകൃഷി കൃഷിയിലും വ്യവസായത്തിലും പെടുത്തിയിട്ടില്ലാത്തതിനാൽ കർഷകരുടെ പരിദേവനങ്ങൾക്ക് മുന്നിൽ അധികൃതർ കൈ മലർത്തുകയാണ് .
2002 ൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സാങ്കേതിക സാമ്പത്തിക സഹായത്തോടെ 212 ഏക്കർ സ്ഥലത്ത് 135 കൃഷിക്കാർ ചേർന്നാണ് നീണ്ടകുന്നം കാക്കത്തുരുത്ത് പാടശേഖരത്തിൽ എണ്ണപ്പന കൃഷി ആരംഭിച്ചത്. കേന്ദ്ര സംസ്ഥാന സർക്കാരിന്റെ പൈലറ്റ് പ്രോജക്ടായിട്ടും നോഡൽ ഏജൻസിയായ ഓയിൽ പാം ഇന്ത്യയുടെ മാതൃക തോട്ടമായും ഇവിടത്തെ എണ്ണപ്പന കൃഷിയെ അംഗീകരിക്കുകയും ചെയ്തു. എന്നാൽ പൈലറ്റ് പദ്ധതിയെന്നതിന്റെ പരിഗണനയൊന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഇതേവരെ ലഭിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു. കരിനിലമായതിനാൽ പാടശേഖരത്തിൽ കൂനകൂട്ടിയാണ് കൃഷി ചെയ്തത്. പാടത്ത് വിളവെടുപ്പ് ബുദ്ധിമുട്ടായപ്പോൾ പനകൾക്ക് ഇടയിലൂടെ വള്ളത്തിൽ പോയി വിളവെടുക്കാൻ ചാല് കീറുന്നതിന് 2007-08 ൽ ഓയിൽ പാം ഇന്ത്യ 13 ലക്ഷം രൂപ വായ്പ നൽകി. ചാൽ കീറുന്നതിന് 25 ലക്ഷം ചെലവായി. 50 എച്ച്.പി മോട്ടോർ ഉപയോഗിച്ച് പാടത്തുനിന്ന് വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് കളയണം. ഇതിനും ഭാരിച്ച ചെലവാണ് . ഇതിനിടെ ഒരു വിഭാഗം കർഷകർ പിൻമാറിയതോടെ
തോട്ടത്തിലെ പ്രവർത്തനങ്ങൾ കൂടുതൽ പ്രതിസന്ധിയിലാവുകയും ചെയ്തു. സംയുക്ത കൃഷിയായതിനാൽ കുറച്ചു കർഷകർക്ക് മാത്രമായി കൃഷി സംരക്ഷിക്കാനാവില്ലെതാണ് പ്രശ്നം.
പ്രതിസന്ധി
എണ്ണപ്പന കൃഷിയിലും വ്യവസായത്തിലും പെടുന്നില്ല
കൃഷി ലാഭകരമല്ലാത്തതിനാൽ വായ്പ തിരിച്ചടവു മുടങ്ങി
അതിന്റെ പേരിൽ മിക്ക കർഷകരും ജപ്തി ഭീഷണിയിൽ
25 ഓളം കർഷകർ എണ്ണപ്പന കൃഷിയിൽ നിന്ന് പിന്മാറി.
എണ്ണപ്പനകൃഷി
212 ഏക്കറിൽ
135 കർഷകർ
വായ്പാ കുടിശ്ശിക എഴുതിത്തള്ളണമെന്നും കൃഷി മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, കൃഷിമന്ത്രി, ഓയിൽ പാം ഇന്ത്യ എം.ഡി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.
- കർഷകർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |