കേരളത്തിൽ ഏറ്റവും കൂടുതൽ ഉദ്ഘാടനം നടക്കുന്നത് പാലായിലാണോ എന്ന് സംശയം തോന്നിക്കുന്ന തരത്തിൽ
ഉദ്ഘാടന മഹാമഹങ്ങളുടെ ഫ്ലക്സ് ബോർഡുകളാണ് മുക്കിലും മൂലയിലും. ഇതിൽ അവസാനത്തേതായിരുന്നു കെ.എം.മാണി ബൈപ്പാസ് നിർമ്മാണം. സാങ്കേതികാനുമതി പോലും ലഭിക്കാതെ എങ്ങനെയാണ് ഒരു പദ്ധതിയുടെ ഉദ്ഘാടനം നടത്തുന്നതെന്ന ചോദ്യമുന്നയിച്ച് കെ.എം.മാണിയുടെ പേരിലുള്ള പാർട്ടിയുടെ നേതാക്കൾ ചടങ്ങ് ബഹിഷ്കരിക്കുക കൂടി ചെയ്തതോടെ ബൈപ്പാസ് പൂർണമാവും മുമ്പേ വിവാദവുമായി.
രണ്ടു റീച്ചുകളിലായാണ് പാലാ ബൈപ്പാസിന്റെ നിർമ്മാണം നടന്നത്. നിർമ്മാണം പൂർത്തിയാകാത്ത 50 മീറ്ററിൽ സർക്കാർ ഏറ്റെടുത്ത് കൈമാറിയ ഭൂമിയിലെ കെട്ടിടങ്ങളും മണ്ണും നീക്കം ചെയ്യാനുള്ള അവകാശം പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ ദിവസം ലേലം ചെയ്തു. കരാറുകാരൻ മണ്ണ് നീക്കം ചെയ്യാൻ തുടങ്ങിയതാണ് ബൈപ്പാസ് ഉദ്ഘാടനമാക്കി മാറ്റിയതെന്നാണ് പ്രചാരണം. പ്രവേശന കവാടം വീതി കൂട്ടുന്ന പണികളുടെ ഉദ്ഘാടനം സർക്കാരിന്റെ ഔദ്യോഗിക പരിപാടി അല്ലാത്തതിനാൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്നായിരുന്ന മാണി വിഭാഗം നഗരസഭ ചെയർമാന്റെ വിശദീകരണം.
കാപ്പൻ എന്ത് ഉദ്ഘാടനം നടത്തിയാലും അത് നമ്മള് പണ്ടേ തീരുമാനിച്ചതാണെന്ന് മാണിക്കാർ പറയും. ഇടത് ഘടകകക്ഷിയായ മാണി വിഭാഗം എന്തു വികസന പരിപാടി നടത്തിയാലും അത് നമ്മളുടേതെന്ന് കാപ്പനും പറയും. ഇതിനിടയിലാണ് ജോസ് കെ മാണി വീണ്ടും രാജ്യസധ സ്ഥാനാർത്ഥിയാകുന്നത്. ഇനി എന്തായാലും ഫ്ലക്സ് പ്രളയമായിരിക്കുമെന്നാണ് പാലാക്കാർ പറയുന്നത്. ജോസ് എം.പി ആയാൽ മൂന്നു വർഷത്തെ കാലാവധിയിൽ 15 കോടി വിവിധ വികസന പദ്ധതികൾക്കായി ലഭിക്കും.ഇതിൽ കൂടുതലും പാലായിലായിരിക്കും നടപ്പാക്കുക. എം.എൽ.എ ഫണ്ടിൽ നിന്ന് കാപ്പനും വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കും. ഇരുവരുടെയും ലക്ഷ്യം അടുത്ത നിയമസഭ തിരഞ്ഞെടുപ്പാണ്.
. .
. .
. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |