കോട്ടയം : കഷ്ടിച്ച് നാലു മാസം ബാക്കി, ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ ചെലവഴിക്കാനുള്ളത് 242.95 കോടി രൂപ. ഇഴഞ്ഞിഴഞ്ഞുള്ള പദ്ധതി നിർവഹണം വേഗത്തിലാകാൻ ടോപ്പിലിട്ട് പായണം. സാമ്പത്തിക വർഷം അവസാനിക്കാറാകുമ്പോൾ തദ്ദേശസ്ഥാപനങ്ങൾ ഇനിയും പകുതിയിലേറെ തുക ചെലവഴിക്കണം. സംസ്ഥാന തലത്തിൽ ഒമ്പതാം സ്ഥാനമാണ് ജില്ലയ്ക്ക്. തുക ചെലവഴിച്ച കാര്യത്തിൽ സംസ്ഥാന ശരാശരി 31.02 % ആണെങ്കിൽ ജില്ലയിൽ 30 ശതമാനം. 347.07 കോടി രൂപയാണ് ജില്ലയിൽ ആകെ ചെലവഴിക്കേണ്ട തുക. ഒമ്പത് മാസം പിന്നിട്ടിട്ടും ആകെ 104.12 കോടി രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. പകുതിയിലേറെ തുകയും കുറഞ്ഞ നാളുകൾക്കൊണ്ട് ചെലവഴിക്കണം. വികസന ഫണ്ട് ചെലവഴിക്കുന്ന കാര്യത്തിൽ മാതൃകയാവേണ്ട ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത് 20.37ശതമാനം മാത്രമാണ്.
50 ശതമാനം മണിമലയിൽ മാത്രം
പദ്ധതി തുക വിനിയോഗത്തിൽ മണിമല പഞ്ചായത്ത് മാത്രമാണ് 50 ശതമാനം കടന്നത്. 53.06 ശതമാനം. മുൻ വർഷങ്ങളിൽ ഏറെ പിന്നിലായിരുന്ന മണിമല ഇക്കുറി ജില്ലയിൽ തന്നെ ഒന്നാമതെത്തിയത് പഞ്ചായത്തിന് നേട്ടമായി. തൊട്ടുപിന്നിലായി ഞീഴൂർ (49.95%), കിടങ്ങൂർ (49.4%) പഞ്ചായത്തുകളുണ്ട്.
നഗരസഭകളിൽ വൈക്കം
33.37 ശതമാനം തുക ചെലവഴിച്ച വൈക്കമാണ് നഗരസഭകളിൽ മുന്നിൽ. പിന്നാലെ പാലാ (31.14%), ഏറ്റുമാനൂർ (26.28%).
വില്ലനായത് കൊവിഡെന്ന്
കൊവിഡ്, ലോക് ഡൗൺ എന്നിവയെല്ലാം പദ്ധതി നിർവഹണത്തെ ബാധിച്ചിട്ടുണ്ടെങ്കിലും വികസനപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് ഈ വേഗം എന്തായാലും പോരാ. ചെലവഴിക്കാതിരുന്ന തുകയുടെ 20% മാത്രമാണ് കഴിഞ്ഞ തവണ സ്പിൽഓവറായി അനുവദിച്ചുള്ളൂ എന്നതുകൂടി പരിഗണിക്കുമ്പോൾ എത്രയും പെട്ടെന്ന് പദ്ധതികൾ പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |