കോട്ടയം: നാലുവർഷം മുമ്പ് താഴത്തങ്ങാടി അറുപറയിൽ നിന്ന് കാണാതായ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവർക്കായി പാറക്കുളത്തിൽ തെരച്ചിൽ. ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ മറിയപ്പള്ളി മുട്ടത്തെ കുളത്തിലാണ് ഇന്നലെ തെരച്ചിൽ ആരംഭിച്ചത്. ചങ്ങനാശേരി മഹാദേവൻ കൊലക്കേസിൽ, മഹാദേവന്റെയും പ്രതികളിലൊരാളുടെയും മൃതദേഹം കണ്ടെടുത്തത് ഈ പാറക്കുളത്തിൽ നിന്നാണ്.
2017 ഏപ്രിൽ ആറിന് ഹർത്താൽ ദിനത്തിലായിരുന്നു ദമ്പതികളെ കാണാതായത്. വീടിനോടുചേർന്നുള്ള കട പൂട്ടി എത്തിയ ഹാഷിം ഭാര്യക്കൊപ്പം ഭക്ഷണം വാങ്ങാനായി നഗരത്തിലേക്ക് പോയതായിരുന്നു. രജിസ്‌ട്രേഷൻ കഴിഞ്ഞിട്ടില്ലാത്ത വാഗണാർ കാറിലായിരുന്നു യാത്ര. ഇരുവരുടെയും മൊബൈലും പഴ്‌സും അടക്കം സാധനങ്ങൾ വീട്ടിൽവെച്ചാണ് പോയത്. ലോക്കൽ പൊലീസ് അന്വേഷിച്ചിട്ടും എങ്ങുമെത്താതിരുന്ന അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. കാർ സഹിതം കാണാതായതിനാൽ ആറ്റിൽ വീണതാണെന്ന നിഗമനത്തിൽ പലയിടങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജില്ലയിൽ കാർ സഹിതം ഇറങ്ങിപ്പോകാൻ സാദ്ധ്യതയുള്ള കുളങ്ങളിലെല്ലാം പരിശോധന നടത്തിയിരുന്നു.
ഇരുവരുടെയും ചിത്രങ്ങൾ സഹിതം ലുക്കൗട്ട് നോട്ടീസും ഇവർക്ക് നാലുവർഷം കൊണ്ട് വരാവുന്ന മാറ്റങ്ങൾ കണക്കിലെടുത്ത് രേഖാചിത്രവും വരച്ചിരുന്നു. ഇടറോഡിൽനിന്ന് കാറുമായി ഇറങ്ങാവുന്ന വിധത്തിലാണ് ഇവിടുത്തെ പാറക്കുളവും. കാട് പിടിച്ചു കിടക്കുന്ന കുളത്തിലെ കാടുകൾ ജെ.സി.ബി ഉപയോഗിച്ച് മാറ്റം ചെയ്യുന്ന പ്രവർത്തിയാണ് ആരംഭിച്ചത്. ഫയർഫോഴ്‌സിന്റെ സ്‌കൂബ ടീമിനെ ഉപയോഗിച്ച് വെള്ളത്തിൽ പരിശോധന നടത്തും. വെള്ളത്തിലിറങ്ങാൻ പറ്റുന്ന സാഹചര്യമല്ലെങ്കിൽ കുളം വറ്റിക്കും. 45 അടിയോളം ആഴമുള്ളതാണ് ഈ കുളമെന്ന് സമീപവാസികൾ പറഞ്ഞു. രണ്ടു വർഷം മുമ്പ് കരിങ്കൽ ലോഡുമായി വന്ന ലോറി കുളത്തിലേക്ക് മറിഞ്ഞിരുന്നു. ലോറി കരക്കെടുത്തെങ്കിലും കരിങ്കല്ല് കുളത്തിൽതന്നെയുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എസ്. ഷെരീഫ്, സി.ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |