കോട്ടയം: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് നടക്കുന്ന ധനവിചാര സദസിൽ കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷകനായെത്തുമ്പോൾ രാഷ്ട്രീയ കേരളം ഓർക്കുന്നത് മുന്നണി ബന്ധങ്ങളുടെ അതിരുകൾ ലംഘിച്ച് സി .പി. എം വേദികളിലെ സജീവ സാന്നിദ്ധ്യമായിരുന്ന കെ.എം.മാണിയുടെ മുഖമാണ്. നിരവധി സി.പി.എം സമ്മേളനങ്ങളിൽ മാണി പ്രഭാഷകനായിട്ടുണ്ടെങ്കിലും മകൻ ജോസ് ആദ്യമായാണ് മുഖ്യ പ്രഭാഷകനാകുന്നത്.
2011 ൽ യു.ഡി.എഫ് മന്ത്രിസഭയിൽ ധനമന്ത്രിയായ ശേഷമാണ് മാണി സി.പി.എം സമ്മേളനങ്ങളിലെ സജീവസാന്നിദ്ധ്യമായത്. തിരുവനന്തപുരത്ത് എ.കെ..ജി സെന്ററിലും പാലക്കാട് നടന്ന സി .പി .എം പ്ലീനത്തിലും ത്യശൂരിൽ നടന്ന സി പി എം സംസ്ഥാന സമ്മേളനത്തിലും മാണിയെത്തി. കോട്ടയത്ത് ദേശാഭിമാനിയുടെ പ്രസിന്റെ ഉദഘാടനത്തിൽ കെ.എം മാണി പങ്കെടുത്തിരുന്നു. പങ്കെടുത്ത സമ്മേളനങ്ങളിലെല്ലാം പിണറായി വിജയന്റെയും കോടിയേരി ബാലക്യഷ്ണന്റെയും സാന്നിദ്ധ്യവുമുണ്ടായിരുന്നു. ഉമ്മൻചാണ്ടി സർക്കാരിന് നേരിയ ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന സമയത്ത് മാണിയെ ഇടതു മുന്നണിയിലെത്തിച്ച് മുഖ്യമന്ത്രിയാക്കാനുള്ള വാഗ്ദാനം സി പി എം പരസ്യമായി നൽകുന്ന സന്ദർഭവും അക്കാലത്ത് ഉണ്ടായി.
2018 ഫെബ്രുവരിയിൽ തൃശൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ഒടുവിൽ മാണി സി.പി.എം വേദിയിലെത്തിയത്. മാണി ഇടതു മുന്നണിയിലേക്കെന്ന ശ്രുതി പരന്നിരുന്ന കാലത്തായിരുന്നു ത്യശൂർ സമ്മേളനം. ധനമന്ത്രിയായിരിക്കെ സി.പി.എം സമ്മേളനങ്ങളിൽ സ്ഥിരമായി പങ്കെടുത്തതാണ് മാണിയും യു.ഡി എഫും തമ്മിലുള്ള ബന്ധം വഷളാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |