പാലാ: ഒരു മസാല ദോശയ്ക്ക് 80 രൂപ! കഷ്ടിച്ച് അര ഗ്ലാസോളം കാപ്പിക്കും ചായയ്ക്കും 20 രൂപ. ഉഴുന്നുവടയ്ക്ക് 15 രൂപ, വെജിറ്റേറിയൻ ഊണിന് 100 രൂപയും! ഫൈവ് സ്റ്റാർ ഹോട്ടലലിലെ വിലയല്ലിത്, പാലാ നഗരസഭാ മാർക്കറ്റ് കോംപ്ലക്‌സിലുള്ള 'ശരവണഭവൻ ഹോട്ടൽ'വിലയാണ്.
സീസൺ പ്രമാണിച്ച് വിലവിവരപ്പട്ടിക സർക്കാർ നൽകിയിട്ടും ശബരിമല തീർത്ഥാടകരെ ഉൾപ്പെടെ കൊള്ളയടിക്കുകയാണ്. അതിനാകട്ടെ, നഗരസഭാ അധികൃതരുടെ ഒത്താശയും.!
ദിവസേന നൂറുകണക്കിന് അയ്യപ്പൻമാരാണ് ഇതുവഴി കടന്നുപോകുന്നത്. ശബരിമല സീസൺ പ്രമാണിച്ച് മസാലദോശയ്ക്ക് 50 രൂപയും ചെറുകടികൾക്ക് 10 രൂപ വീതവും ഊണിന് 60 രൂപയും ഈടാക്കാനേ പാടുള്ളൂവെന്ന് ഹോട്ടലുടമകൾക്ക് കളക്ടർ പ്രത്യേക നിർദേശം നൽകിയിരുന്നെങ്കിലും അതെല്ലാം പാടെ അവഗണിക്കുകയാണ് പാലാ- രാമപുരം റൂട്ടിലുള്ള ഈ ഹോട്ടൽ. അമിത വില ഈടാക്കുന്നതായി നിരവധി പരാതികൾ ഉയർന്നെങ്കിലും നഗരസഭ കണ്ടമട്ടു നടിക്കുന്നില്ല.
ഹോട്ടലിന്റെ പേര് 'ശരവണഭവൻ ' എന്നാണെങ്കിലും ലൈസൻസികളായിട്ടുള്ളത് ''ജോസ് സഹോദരൻമാരാ 'ണെന്നാണ് നഗരസഭാ ഉദ്യോഗസ്ഥർ അറിയിച്ചത്. മുമ്പ് ഇവിടെ 'അറേബ്യൻ ഹട്ട്‌സ് ' എന്ന ഭക്ഷണശാല നടത്തി പൊളിഞ്ഞവരാണ് ശബരിമല സീസണിൽ 'ശരവണഭവൻ ' എന്ന പേരുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണ് ആക്ഷേപം. ഇതേസമയം ശരവണഭവൻ ഗ്രൂപ്പുമായി തങ്ങൾ എഗ്രിമെന്റ് വച്ചിരിക്കുകയാണെന്ന് നഗരസഭയിലെ രേഖയിലുള്ള കെട്ടിട വാടക ലൈസൻസികൾ പറയുന്നു. പച്ചക്കറികൾക്കും മറ്റും വിലകയറിയതിനാലാണ് വില വർദ്ധിപ്പിച്ചതെന്നും ഇവർ ന്യായീകരിക്കുന്നു. മറ്റ് മുഴുവൻ ഹോട്ടലുകളിലും 55 രൂപാവരെ മാത്രമേ മസാല ദോശയ്ക്ക് ഈടാക്കുന്നുള്ളൂവെന്നിരിക്കെയാണ് ഈ പകൽക്കൊള്ള.
വിലവിവരപ്പട്ടികയില്ല
വിലവിവര പ്രദർശിപ്പിക്കാത്തതിനാൽ ഭക്ഷണം കഴിച്ചതിനുശേഷം മാത്രമേ പലരും അമിത വിലമൂലം തങ്ങൾക്ക് പറ്റിയ അമളി തിരിച്ചറിയുന്നുള്ളൂ. ഇതേ തുടർന്ന് പലരും ഹോട്ടൽ ജീവനക്കാരുമായി വാക്കേറ്റവും ഉണ്ടാക്കാറുണ്ട്.
ഉടമയെ രക്ഷപ്പെടുത്താനെന്ന് നഗരസഭ
അറേബ്യൻ ഹട്ട്‌സ് എന്ന ഭക്ഷണശാല നടത്തിയവർതന്നെയാണ് ഇപ്പോൾ മറ്റൊരുകൂട്ടം ആളുകളുമായി ചേർന്ന് ശരവണഭവൻ ഹോട്ടൽ നടത്തുന്നതെന്ന് നഗരഭരണ നേതൃത്വത്തിലെ ഉന്നതൻ പറഞ്ഞു. നഷ്ടം വന്നവരല്ലേ... ഇത്തവണയെങ്കിലും രക്ഷപ്പെട്ടുപൊയ്‌ക്കോട്ടേയെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |