ചുറ്റുവട്ടം. വി.ജയകുമാർ തയ്യാറാക്കിയ പ്രതിവാര കോളം.
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സിൽവർലൈൻ പദ്ധതിക്കായി സർക്കാർ വഹ കല്ലിടീൽ കർമത്തിന് പിറകേ പ്രതിപക്ഷം വഹ കല്ലൂരൽ സമരമാണിപ്പോൾ ചൂടേറിയ വിഷയം. അധികൃതർ കല്ലുമായി വാഹനത്തിലെത്തും. ജനങ്ങളെ വെട്ടിച്ച് കല്ലിടും. അടുത്ത സ്ഥലത്തേക്ക് അവർ പോകുന്നതിന് പിറകേ നാട്ടുകാർ കല്ലൂരും. ദിവസം പന്ത്രണ്ട് കല്ല് വരെ ഇങ്ങനെ "ഇടീൽ ഊരൽ " കലാപരിപാടിയാണ് നട്ടാശേരിയിൽ അരങ്ങേറിയത്. ഏതായാലും പിണറായി സർക്കാരിന്റെ തുടർഭരണത്തോടെ മെലിഞ്ഞ പ്രതിപക്ഷ നേതാക്കളെല്ലാം കല്ലൂരൽ ഒപ്പിയെടുക്കാൻ ചാനൽ കാമറകൾ മത്സരിച്ചു രംഗത്തെത്തിയതോടെ ഊർജ്വസ്വലരായിട്ടുണ്ട്.
തിരുവനന്തപുരത്തു നിന്ന് കാസർകോട് വരെ മൂന്നു മണിക്കൂർ കൊണ്ട് അതിവേഗ ട്രെയിനിൽ എത്തിക്കാമെന്ന് സർക്കാർ ഉറപ്പു പറയുന്ന പദ്ധതിയാണ് സിൽവർ ലൈൻ. ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ വന്നതോടെ പഴയ ട്രെയിൻ ആക്രിവിലക്കു കമ്മീഷനടിച്ചു വാങ്ങുന്നതാണ് സിൽവർ ലൈൻ പദ്ധതിയെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നുമാണ് പ്രതിപക്ഷം പറയുന്നത്. ആര് പറയുന്നതാണ് ശരിയെന്ന് അറിയില്ലെങ്കിലും സ്ഥലം നഷ്ടപ്പെടുന്നവർക്കൊപ്പം പ്രതിപക്ഷവും മീഡിയയും ചേർന്നതോടെ സമരം കൊഴുത്തു.
കോൺഗ്രസും ബി.ജെ.പിയും എസ്.ഡി.പി.ഐയും ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ച സി.പി.എം വിമോചന സമരത്തിന്റെ പുതിയ പതിപ്പെന്ന രാഷട്രീയ വിമർശനവുമായി രംഗത്തു വന്നതോടെ കളം മുറുകി . മാടപ്പള്ളിയിൽ ഒരു ഡിവൈ.എസ്.പി നാട്ടുകാരോട് കൈത്തരിപ്പു തീർത്തതോടെയാണ് സമരം സംസ്ഥാന തലത്തിൽ ശ്രദ്ധേയമായത്. എൻ.എസ്.എസ് , ക്രൈസ്തവ സഭാ ബിഷപ്പുമാർ മാടപ്പള്ളിയിൽ എത്തിയതോടെ വിമോചന സമരമെന്ന പഴയ മുദ്രാവാക്യം എടുത്തു പ്രയോഗിക്കാൻ സി.പി.എം നേതാക്കൾക്കുമായി.
കല്ലിടീൽ തടയണമെന്നാവശ്യപ്പെട്ട് സ്ഥലവാസികൾ സ്റ്റേക്കായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ അനുവദിച്ചില്ലെന്ന് മാത്രമല്ല വികസന പദ്ധതികൾ തടയുന്നത് ശരിയല്ലെന്നുമുള്ള ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. എന്നാൽ ആരോട് ചോദിച്ചിട്ടാണ് കല്ലിട്ടതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. സുപ്രീം കോടതി വിധിയോടെ കല്ലിടീൽ സർക്കാർ ഇനിയും തുടരുമെന്നുറപ്പായി. നാട്ടുകാരുടെ കല്ലൂരൽ കോടതി അലക്ഷ്യമാവുമോ എന്നാണ് ഇനി അറിയേണ്ടത്. കല്ലൂരിയ നേതാക്കളെയും നാട്ടുകാരെയും പൊലീസ് കേസിൽ പെടുത്തിയിട്ടുണ്ട്. വകുപ്പുകൾ ഏതെന്ന് പൊലീസ് പിന്നെ തീരുമാനിക്കും. ഏതായാലും കല്ലൂരിയവർ കോടതി കയറി മടുക്കുമെന്നും കല്ല് വലിച്ചൂരി തോട്ടിലും മറ്റും എറിഞ്ഞതിന്റെ നഷ്ടപരിഹാരം കൊടുക്കേണ്ടി വരുമെന്നും ഉറപ്പാണ്. എത്ര കേസ് വന്നാലും കുഴപ്പമില്ല ചാനൽ കാമറകൾക്കു മുന്നിൽ നന്നായി ഷൈൻ ചെയ്യാൻ കഴിഞ്ഞുവെന്നാണ് ഉടയാത്ത ഖദർധാരികളായ നേതാക്കൾ സന്തോഷത്തോടെ പറയുന്നത്.
സാമൂഹ്യ ആഘാത പഠനത്തിനാണ് കല്ലിടുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. കല്ലിട്ടു വേണോ സാമൂഹ്യ ആഘാതം പഠിക്കുന്നതെന്നാണ് മറുചോദ്യം. ഗയിൽ പദ്ധതി പോലെ ,ദേശീയ പാതാ വികസനം പോലെ എല്ലാ എതിർപ്പും മറി കടന്ന് അതിവേഗ ട്രെയിൻ ഓടിക്കുമെന്ന് മുഖ്യമന്ത്രി അടക്കം സി.പി.എം നേതാക്കൾ വെല്ലുവിളിച്ച് പറയുമ്പോൾ നാട്ടുകാരുടെ നെഞ്ചത്ത് കല്ലിട്ട് ട്രെയിൻ ഓടിക്കാൻ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷ നേതാക്കളും വീറോടെ പറയുന്നത്. ആര് പറയുന്നതാണ് നാളെ നടക്കുക എന്നതിനായ് കാത്തിരിക്കാം. അതു വരെ കല്ലിടീലും പിറകേ കല്ലൂരൽ സമര കലാപരിപാടിയും ആസ്വദിക്കാം ...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |