കോട്ടയം. പകൽ കനത്ത ചൂട്. വൈകീട്ട് കനത്ത മഴ. ടാപ്പിംഗ് കാര്യമായി നടക്കാത്തതിനാൽ റബർ വില കിലോയ്ക്ക് 175നോട് അടുത്തിട്ടും പ്രയോജനമില്ലാതെ ചെറുകിട കർഷകർ.
കിലോയ്ക്ക് 180 രൂപയിലേയ്ക്ക് കുതിച്ചുയർന്ന റബർ വില 160-170 ലേക്ക് താഴ്ന്ന ശേഷമാണ് 175 ലേക്ക് അടുത്തത്. ആർ.എസ്.എസ് നാലാം ഗ്രേഡ് 174 ൽ നിന്ന് 176 രൂപയായും ഐ.എസ്.എസ് 172ൽ നിന്ന് 174 ആയും ഉയർത്തിയാണ് വൻകിട ടയർ കമ്പനികൾ വാങ്ങിയത്. ചെറുകിട ടയർ കമ്പനികളും കിലോയ്ക്ക് രണ്ട് രൂപ ഉയർത്തി.
ഉത്പാദനം കറഞ്ഞ് ഡിമാൻഡ് കൂടിയതോടെ വില ഇനിയും ഉയരാമെങ്കിലും റബർ സ്റ്റോക്ക് ചെയ്ത വൻകിടക്കാർക്ക് മാത്രമാണ് പ്രയോജനം. കടുത്ത വേനൽ കാരണം ഇല കൊഴിയുന്നതിനാൽ മൂന്നു മാസത്തിലേറെയായി കാര്യമായ ടാപ്പിംഗ് ഇല്ല. പാൽ ചുരത്തുന്നതും കുറവാണ്.
വേനൽകാലത്ത് ഇല കൊഴിയുന്നതുപോലെ ശക്തമായ വേനൽമഴയിലും റബർ മരങ്ങളുടെ ഇല കൊഴിയും. നേരത്തേ ഉരുൾപൊട്ടലിലും കൊടുങ്കാറ്റിലും ജില്ലയുടെ കിഴക്കൻ മേഖലയിൽ റബർ മരങ്ങൾ വ്യാപകമായി നശിച്ചതും ഉത്പാദന കുറവിന് കാരണമായി.
ഉക്രെയിൻ യുദ്ധം കാരണം അന്താരാഷ്ട്ര വില ഉയർന്നു നിൽക്കുകയാണ്. ഇറക്കുമതി കുറഞ്ഞതോടെയാണ് ആഭ്യന്തര വില ഉയർന്നത്. യുദ്ധം ഉടനെങ്ങും അവസാനിക്കാൻ സാദ്ധ്യത കാണാത്തതിനാൽ വില ഇനിയും ഉയരും. ഇതിനാൽ കൂടുതൽ റബർ സ്റ്റോക്ക് ചെയ്യാൻ വൻകിട കമ്പനികൾ ശ്രമിക്കുന്നു. ആഭ്യന്തര വില കുതിക്കാൻ കാരണം ഇതാണ്. ഏപ്രിൽ അവധി വില വ്യാപാരികൾ 178 ആയി ഉയർത്തിയതോടെ വരും ദിവസങ്ങളിൽ 180 കടന്നേക്കും.
ഏപ്രിൽ അവധി വില 178.
ഉത്പാദനം കുറയും, വില കുതിക്കും.
സ്വാഭാവിക റബറിന്റെ ഉത്പാദനത്തിൽ രണ്ട് ലക്ഷം ടണ്ണിന്റെ കുറവുണ്ടാകുമെന്നാണ് റബർ ഉത്പാദക രാജ്യങ്ങളുടെ സംഘടനാ റിപ്പോർട്ടിൽ പറയുന്നത്. ഇത് അടുത്ത സാമ്പത്തികവർഷാവസാനത്തോടെ റബർ വിലയിൽ വൻ കുതിപ്പ് ഉണ്ടാക്കും.
റബർ കർഷകനായ വിജയപ്പൻ പറയുന്നു.
ഉത്പാദനം കുറഞ്ഞതിനാൽ ഷീറ്റ് അടിക്കാനോ ഒട്ടുപാൽ ശേഖരിച്ച് വിൽക്കാനോ കഴിയാത്തതിനാൽ വില കൂടിയിട്ട് എന്തു കാര്യം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |