കോട്ടയം. കാലാവസ്ഥ കഴിഞ്ഞ വർഷത്തേതിന്റെ തനിയാവർത്തനമാകുമ്പോൾ ഒടുവിൽ പ്രളയമെന്ന മഹാദുരന്തവുമുണ്ടാകുമെന്ന ആശങ്കയിലാണ് ശാസ്ത്ര ലോകം. കനത്ത വേനൽമഴയും ദുർബലമായ മൺസൂണും ഇക്കുറിയും ആവർത്തിക്കുകയാണ്. ആഗസ്റ്റ്, സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ തിമിർത്ത് പെയ്ത് കൂട്ടിക്കലിനെ ദുരന്തഭൂമിയാക്കിയ പ്രളയമായിരുന്നു കഴിഞ്ഞ വർഷം. അതിന് മുൻപുള്ള മാസങ്ങളിലും ജൂലായ്ക്ക് ശേഷം കനത്തമഴയും വെള്ളപ്പൊക്കവുമുണ്ടായി. ഇതാണ് ഇപ്പോൾ ആശങ്കയ്ക്ക് കാരണം.
ഈ മാസം ഇതുവരെയുള്ള കണക്ക് പ്രകാരം മൺസൂൺ 43 ശതമാനം കുറവാണ്. എല്ലാ ദിവസവും മഴ പെയ്യുന്നുണ്ടെങ്കിലും പേരിനുമാത്രമാണ്. ഈ ദിവസങ്ങളിൽ 258.1 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ 148 മില്ലീമീറ്ററെ പെയ്തുള്ളൂ.
കഴിഞ്ഞ വർഷവും മൺസൂൺ കുറവായിരുന്നു. പിന്നീട് ജൂലായ്, ആഗസ്റ്റ് മുതൽ പെരുമഴ തുടങ്ങി. ഒക്ടോബറിലാണ് ഉരുൾപൊട്ടലുണ്ടായത്. മഴയിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതും ജില്ലയിലാണ്.
വേനൽ മഴ 124 ശതമാനം അധികം.
ഇത്തവണ വേനൽക്കാലത്ത് 124 ശതമാനം അധിക മഴയാണ് പെയ്തത്. 972 മില്ലീമീറ്റർ മഴയോടെ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ തവണ ഉരുൾപൊട്ടലുണ്ടായ ഒക്‌ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള തുലാവർഷ കാലയളവിൽ മഴ 127 ശതമാനം അധികം പെയ്തു.
ആശങ്കകൾക്ക് കാരണം.
വേനൽ മഴയുടെ വരവും മൺസൂണിന്റെ കുറവും .
ഡിസംബർ മുതലുള്ള കനത്ത വരൾച്ചയും ചൂടും.
മൺസൂണിൽ മഴകുറഞ്ഞപ്പോൾ ശക്തമായ ചൂട്.
ജൂലായ് മുതൽ മഴ ശക്തിപ്രാപിക്കാനുള്ള സാദ്ധ്യത.
'' നിലവിലെ കാലാവസ്ഥ കണ്ടിട്ട് മുൻ വർഷങ്ങളുടെ തനിയാവർത്തനമാകാൻ ഏറെ സാദ്ധ്യതയുണ്ട്. ജൂലായ് മുതൽ പ്രളയ സാദ്ധ്യത മുൻകൂട്ടി കാണണം. എല്ലാ കാലാവസ്ഥ പ്രവചനങ്ങളും ഇക്കുറി തെറ്റിയിട്ടുണ്ട്''
-ഡോ.രാജഗോപാൽ കമ്മത്ത്, ശാസ്ത്ര നിരീക്ഷകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |