കോട്ടയം. ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി മുഴുവൻ ഫയലുകളുടേയും വിശദാംശങ്ങൾ ശേഖരിച്ചെങ്കിലും കണക്ക് പുറത്തുവിടേണ്ടെന്ന് നിർദേശം. ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം കണ്ട് സാധാരണക്കാരന്റെ കണ്ണ് തള്ളുമെന്നതാണ് കാരണം.
കളക്ടറേറ്റ് മുതൽ വില്ലേജ് ഓഫീസ് തലം വരെയുള്ള സർക്കാർ ഓഫീസുകളിലെ ഫയലുകൾ തീർപ്പാക്കുകയാണ് ലക്ഷ്യം. വകുപ്പുതലത്തിൽ ചുമതലയുള്ള മന്ത്രിമാരും ജില്ലാതലത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരും ഇതിനായുള്ള പ്രത്യേക കർമപരിപാടി നടപ്പാക്കുന്നുണ്ട്.. വകുപ്പുതലത്തിലും ജില്ലാതലത്തിലും പ്രത്യേക യോഗങ്ങൾ നടത്തി പുരോഗതി വിലയിരുത്തുണ്ട്. ഇതിന്റെ ഭാഗമായാണ് തീർപ്പാക്കാനുള്ള ഫയലുകളുടെ പട്ടിക ശേഖരിച്ചത്.
അഞ്ചും പത്തും വരെ വർഷമായുള്ള ഫയലുകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുമ്പോഴും പഴി കൊവിഡിനാണ്. കൊവിഡ് ഫയലുകൾ കെട്ടിക്കിടക്കാൻ ഇടയാക്കിയെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ ഉദാസീനതയും 'കാണേണ്ടത് പോലെ കാണാത്തതും' നിയമത്തിന്റെ നൂലാമാലകളുമെല്ലാം ഫയൽ കെട്ടിക്കിടക്കാൻ കാരണമായിട്ടുണ്ട്.
പുരോഗതി ഒക്ടോബറിൽ.
ഫയലുകൾ തീർപ്പാക്കലിൽ ജില്ലാ,സംസ്ഥാനതലത്തിൽ പുരോഗതി വിലയിരുത്തും. ഒക്ടോബർ 10നകം ഓരോ വകുപ്പും ഇതു സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്നാണ് നിർദേശം. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് തീർപ്പാക്കൽ വിശദാംശം ഒക്ടോബർ 15നകം പ്രസിദ്ധീകരിക്കും.
എ.ഡി.എം ജിനു പുന്നൂസ് പറയുന്നു.
'' തീർപ്പാക്കാനുള്ള മുഴുവൻ ഫയലുകളുടേയും പട്ടിക ശേഖരിച്ചിട്ടുണ്ട്. എണ്ണം ഇപ്പോൾ പുറത്തുവിടാൻ കഴിയില്ല''
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |