കോട്ടയം . സ്വകാര്യ ബാങ്ക് ജപ്തി ചെയ്യാൻ സീൽ ചെയ്ത വീടിന്റെ വരാന്തയിൽ 14 ദിവസമായി താമസിച്ച ഹൃദ്രോഗിയായ പട്ടികജാതി വിഭാഗത്തിലുള്ള വീട്ടമ്മയ്ക്കും മകനും എം എൽ എയുടെ ഇടപെടലിൽ വീട് തുറന്നുകിട്ടി. മുള്ളൻകുഴി തുണ്ടിയിൽ ശകുന്തളയുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിലാണ് വീട് തുറന്ന് നൽകി വായ്പ്പ തിരിച്ചടയ്ക്കാൻ ആറുമാസത്തെ കാലാവധി ബാങ്ക് അധികൃതർ നൽകിയത്. 2016ലാണ് ശകുന്തള 5.92 ലക്ഷം രൂപ വായ്പ്പയെടുത്തത്. കൊവിഡിന് മുമ്പ് വരെ കൃത്യമായി തവണ അടച്ച വീട്ടമ്മ ഏകദേശം 90000 രൂപാ അടച്ചു. തുണിതേപ്പ് തൊഴിലാളിയായ ശകുന്തളയ്ക്കും കൂലിപ്പണിക്കാരനായ മകൻ നിധീഷ് രാജിനും കൊവിഡ്കാലത്ത് വരുമാനമില്ലാതായി. തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് ജപ്തി നടപടിയിലേക്ക് നീങ്ങിയത്. ഒരു മാസത്തിനുള്ളിൽ ബാക്കി അടയ്‌ക്കേണ്ട തുക അടയ്ക്കണമെന്ന് വീണ്ടും അറിയിപ്പ് കിട്ടി. ആറ് ലക്ഷം തിരികെ അടക്കണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടത്. തുടർന്ന് ജൂൺ പത്തിന് സർഫാസി ആക്ട് പ്രകാരം ബാങ്ക് ജപ്തി ചെയ്തു. വീട് സീലും ചെയ്തു. സാധനങ്ങൾ എടുക്കാൻ മൂന്ന് ദിവസം കഴിയുമ്പോള് വീട് തുറന്നു നല്കാമെന്നാണ് ജപ്തി ചെയ്ത സമയത്ത് ബാങ്ക് അധികൃതർപറഞ്ഞത്. എന്നാൽ 14 ദിവസം കഴിഞ്ഞിട്ടും നടപടിയായില്ല. മുഴുവൻ തുകയും അടയ്ക്കാതെ വീട് തുറന്നു നൽകാനാവില്ലെന്നായിരുന്നു ബാങ്ക് നിലപാട്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ.എ സ്ഥലത്തെത്തി ബാങ്ക് അധികൃതരുമായി നേരിട്ട് സംസാരിച്ചാണ് ഇളവ് നേടിക്കൊടുത്തത്. തുടർന്ന് സീൽ ചെയ്ത് പൂട്ടിയിട്ട വീട് ബാങ്ക് അധികൃതർ ഇന്നലെ രാത്രി കൊടുത്തു. ആറ് മാസത്തിനകം ബാക്കി തുകയായ 8.81 ലക്ഷം രൂപ അടയ്കണമെന്ന് ബാങ്ക് നിബന്ധന രേഖാമൂലം ശകുന്തള അംഗീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |