വൈക്കം: ഐതിഹാസികമായ വൈക്കം സത്യഗ്രഹത്തിന് വേദിയായ സമരഭൂമിയാണിത്. പുതുതലമുറയ്ക്ക് ആ പൈതൃകത്തിന്റെ നേർക്കാഴ്ചയൊരുക്കുന്ന ചിലത് ഇനിയും ഇവിടെ ശേഷിക്കുന്നു. അതിലൊന്നാണ് രാജഭരണകാലത്തിന്റെ ശംഖ് മുദ്റ പേറുന്ന പഴയ ബോട്ട് ജെട്ടി.
സത്യഗ്രഹസമരത്തിന് ആവേശം പകരാൻ മഹാത്മാഗാന്ധി വന്നിറങ്ങിയത് ഈ ബോട്ടുജെട്ടിയിലാണ്. ഇത് ചരിത്ര സ്മാരകമാക്കണമെന്ന ആവശ്യം പുതിയ ബോട്ട് ജെട്ടി നിലവിൽ വന്നപ്പോൾ മുതൽ സജീവമാണ്. എന്നാൽ ഇതേവരെ പരിഗണിക്കപ്പെട്ടില്ല. എങ്കിലും ജീർണ്ണിച്ചു നശിക്കുകയായിരുന്ന ജെട്ടിയുടെ സംരക്ഷണത്തിന് ഇറിഗേഷൻ വകുപ്പ് നടപടി തുടങ്ങിയിരുന്നു. കെട്ടിടത്തിന്റെ തനിമ നിലനിർത്തി സംരക്ഷിക്കാനായിരുന്നു 40 ലക്ഷം രൂപയുടെ പദ്ധതി. കായലിലേക്കുള്ള പ്ലാറ്റ്ഫോം നവീകരണം തുടങ്ങുകയും ചെയ്തു. എന്നാൽ മാസങ്ങൾക്ക് മുൻപ് പ്ലാറ്റ്ഫോം നിർമ്മാണത്തോടെ പണി നിലച്ചു. പണിത പ്ലാറ്റ്ഫോമിലെ ബോട്ട് കെട്ടാനുള്ള തുണുകളും അരികുകളും തകർന്ന് തുടങ്ങി. പലക കൊണ്ട് മറച്ച കെട്ടിടം ചായം പൂശിയിട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണി നടത്താത്തതിനാൽ ചോർന്നൊലിച്ച് കിടക്കുന്നു. നിലവിൽ ബോട്ട് ജീവനക്കാരുടെ വാഹന പാർക്കിംഗിനും വിശ്രമത്തിനുമുള്ള ഇടമായി ഇതു മാറി. മേൽക്കൂര റൂഫ് ഷീറ്റ് വിരിക്കാനുള്ള കരാറുകാരന്റെ നീക്കത്തിനെതിരെ പരാതി ഉയർന്നതോടെയാണ് പണി മുടങ്ങിയത്. ഓട് മേയാൻ 40 ലക്ഷം മതിയാകില്ലെന്നാണ് കരാറുകാരന്റെ നിലപാട്. മറ്റാരും കരാറെടുക്കാൻ തയ്യാറായില്ലെന്നും ഇറിഗേഷൻ വകുപ്പ് പറയുന്നു. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ഈ ചരിത്ര മന്ദിരം ജീർണ്ണിച്ച് നശിക്കും.
ഇറിഗേഷൻ വകുപ്പ് അധികൃതർ പറയുന്നു.
നിലവിൽ കെട്ടിടം അറ്റകുറ്റ പണിക്കായി പുതിയ പദ്ധതി തയ്യാറാക്കുകയാണ് . കൂടുതൽ പണം അനുവദിച്ചാൽ മാത്രമെ ബോട്ട് ജെട്ടി സംരക്ഷിക്കാനാവൂ.
ചരിത്ര സംഭവം.
1924 മാർച്ച് 30 തുടങ്ങി 603 ദിവസം നീണ്ടു നിന്ന അയിത്തത്തിനെതിരായ സമരമാണ് വൈക്കം സത്യഗ്രഹം. മഹാദേവ ക്ഷേത്രത്തിലേയ്ക്കുള്ള പൊതുവഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു സത്യഗ്രഹത്തിന്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ടാണ്
ഗാന്ധിജി ബോട്ടുമാർഗം കൊച്ചിയിൽ നിന്ന് വൈക്കത്തെ ഈ ജെട്ടിയിൽ വന്നിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |