വൈക്കം . ജീവനക്കാരൻ വിരമിച്ചതിനെ തുടർന്ന് വലിയാനപ്പുഴയ്ക്ക് കുറുകെയുള്ള തോട്ടകം ചെട്ടിമംഗലം കടത്ത് നിലച്ചു. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കടത്തിന് പകരം സംവിധാനം ഒരുക്കാത്തതിനാൽ പ്രദേശവാസികൾ ദുരിതത്തിലായി. കഴിഞ്ഞ ബുധനാഴ്ചയാണ് കടത്തുകാരൻ വിരമിച്ചത്. സ്വന്തം വള്ളമായിരുന്നതിനാൽ കടത്തുകാരൻ കൊണ്ടുപോയി . വ്യാഴാഴ്ച രാവിലെ നാട്ടുകാർ കടവിൽ എത്തിയപ്പോഴാണ് കടത്ത് ഇല്ലെന്ന വിവരം അറിയുന്നത്. വിദ്യാർത്ഥികൾ, ജോലിക്കാർ ഉൾപ്പെടെ ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് കടത്തിനെ ആശ്രയിച്ചിരുന്നത്. ചെട്ടിമംഗലത്ത് നിന്ന് എളുപ്പത്തിൽ തോട്ടകത്തേക്ക് പോകാനുള്ള മാർഗമായിരുന്നു കടത്ത്. കടത്ത് നിലച്ചതോടെ കിലോമീറ്റർ ചുറ്റിവേണം പ്രദേശവാസികൾക്ക് പുറംലോകത്തേക്ക് എത്താൻ. മഴ പെയ്ത് നീരൊഴുക്ക് കൂടുതലുള്ള സമയത്ത് ചെറുവള്ളങ്ങളിൽ അക്കരയിക്കരെ പോകുന്നത് സാഹസമാണെന്ന് നാട്ടുകാർ പറയുന്നു.
പാലത്തിനായി മുറവിളി.
ചെട്ടിമംഗലം പ്രദേശത്തേക്ക് പാലം വേണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വർഷങ്ങൾക്കു മുൻപ് ഇവിടെ തൂക്കുപാലം നിർമ്മിക്കാൻ നടപടി ആരംഭിച്ചെങ്കിലും നടപ്പായില്ല. പ്രാദേശിക രാഷ്ട്രീയ ചേരിതിരിവാണ് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പാലം വന്നാൽ വെച്ചൂരിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് വൈക്കം ടൗൺ ഒഴിവാക്കി ചാലപ്പറമ്പിൽ എത്തി തലയോലപ്പറമ്പ്, തൃപ്പൂണിത്തുറ ഭാഗത്തേക്ക് എളുപ്പത്തിൽ പോകാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |