കോട്ടയം . ഓണാവധിക്കാലം കഴിഞ്ഞ് ജോലി സ്ഥലത്തേയ്ക്കും താമസസ്ഥലത്തേയ്ക്കും മറ്റിടങ്ങളിലേയ്ക്കുമായി പോകുന്ന യാത്രക്കാരുടെ തിരക്കിൽ അമർന്ന് കോട്ടയം കെ എസ് ആർ ടി സി സ്റ്റാൻഡ്. പതിവ് ദിവസങ്ങളിലേതിനെക്കാൾ അധിക തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. ടെർമിനൽ നിർമ്മാണം നടക്കുന്നതിനാൽ, ലഗേജുകളും മറ്റുമായി ബസ് കാത്ത് നിൽക്കാൻ സംവിധാനമില്ലാതിരുന്നതിനാൽ, യാത്രക്കാർ പുതിയ ടെർമിനൽ കെട്ടിടത്തിലാണ് ബസ് കാത്ത് നിന്നത്. ബസുകളിലും യാത്രക്കാർ തിങ്ങി നിറഞ്ഞാണ് എത്തിയത്. രണ്ട് വർഷം കൂടിയുള്ള ഓണാവധി, എട്ടുനോമ്പ് പെരുന്നാൾ എന്നിവ ആഘോഷിക്കാൻ എത്തിയവരായിരുന്നു അധികം. റെയിൽവേ സ്‌റ്റേഷനിലും സമാന തിരക്കാണ് അനുഭവപ്പെട്ടത്.
അധിക സർവീസ് കെ എസ് ആർ ടി സി നടത്തിയെങ്കിലും തിരക്കിന് ശമനമുണ്ടായിരുന്നില്ല. സാധാരണ ദിനങ്ങളിൽ ഡിപ്പോയിൽ നിന്ന് 59 സർവീസ് ആണ് നടത്തുന്നത്. ഇന്നലെ രാവിലെ 49, ഉച്ചക്കഴിഞ്ഞ് 9, വൈകിട്ടും അധിക സർവീസ് നടത്തി. രണ്ട് ബംഗളൂരു സർവീസുമുണ്ടായിരുന്നു. എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേയ്ക്കാണ് കൂടുതൽ സർവീസ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |